നാഷണല്‍ ഹെറാള്‍ഡ് കേസ് ഡിസംബര്‍ ഒമ്പതിലേക്കു മാറ്റി
Friday, August 29, 2014 11:31 PM IST
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഉള്‍പ്പെട്ട നാഷണല്‍ ഹെറാള്‍ഡ് കേസ് പരിഗണിക്കുന്നതു കോടതി ഡിസംബര്‍ ഒമ്പതിലേക്കു മാറ്റി. കേസിലെ പ്രതികള്‍ക്കെതിരായ നടപടികള്‍ അടുത്തമാസം മൂന്നു വരെ ഹൈക്കോടതി സ്റേ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി മെട്രോപ്പോളിറ്റന്‍ മജിസ്ട്രേറ്റ് ഗോമതി മനോചയാണു കേസ് മാറ്റിവച്ചുകൊണ്ട് ഉത്തരവിറക്കിയത്.

സോണിയയും രാഹുലും ഉള്‍പ്പെടെയുള്ള കേസിലെ പ്രതികള്‍ ഈ മാസം ഏഴിനു ഹാജരാകണമെന്നായിരുന്നു മജിസ്ട്രേറ്റ്് ഉത്തരവിട്ടിരുന്നത്. ഇതിനെതിരേ സോണിയയും രാഹുലും, കേസിലെ മറ്റു പ്രതികളും കോണ്‍ഗ്രസ് നേതാക്കളുമായ ഓസ്കാര്‍ ഫെര്‍ണാണ്ടസ്, മോത്തിലാല്‍ വോറ, ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ സുമന്‍ ദുബെ എന്നിവരും ഹൈക്കോടതിയില്‍ പോയി സ്റേ നേടിയിരുന്നു. എന്നാല്‍, കേസില്‍ ഉള്‍പ്പെട്ടിരുന്ന സാം പിട്രോഡ ഇതിനു മുതിര്‍ന്നിരുന്നില്ല. ഇന്നലെ കേസ് പരിഗണനയ്ക്കെടുത്തപ്പോള്‍ ഹൈക്കോടതി ഉത്തരവ് സാം പിട്രോഡയ്ക്കു ബാധകമല്ലെന്നു കേസ് ഫയല്‍ ചെയ്ത ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി കോടതിയില്‍ വാദിച്ചു. സാം പിട്രോഡയ്ക്കെതിരേ തുടര്‍ നടപടിക്ക് ഉത്തരവ് ഇടണമെന്നും സ്വാമി ഇന്നലെ കോടതിയില്‍ വാദിച്ചു. കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടുക്കൊണ്ടുള്ള സമന്‍സ് യുഎസില്‍ താമസിക്കുന്ന പിട്രോഡയ്ക്ക് താന്‍ കൈമാറിയിരുന്നതായും അദ്ദേഹം കോടതിയെ അറിയിച്ചു.


എന്നാല്‍, ഈ വാദം സോണിയയ്ക്കും രാഹുലിനും വേണ്ടി ഹാജരായ അഭിഭാഷകന്‍ എതിര്‍ത്തു. വിദേശത്തുള്ളവര്‍ക്കു സമന്‍സ് കൈമാറേണ്ടത് ആഭ്യന്തര മന്ത്രാലയം മുഖേനയാണെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

സമന്‍സ് അയയ്ക്കാന്‍ ഉത്തരവിട്ടപ്പോള്‍ പിട്രോഡയ്ക്കുള്ള സമന്‍സ് താന്‍ നല്‍കാമെന്നു കോടതിയെ അറിയിച്ചുകൊണ്ടാണ് സ്വാമി കൈപ്പറ്റിയിരുന്നത്. ഇതിനിടെ സമന്‍സ് നല്‍കാന്‍ മറ്റ് മാര്‍ഗമെന്തെങ്കിലുമുണ്േടായെന്നും കോടതി ആരാഞ്ഞു. തുടര്‍ന്ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഇതിന്മേലുള്ള വാദം നടത്താമെന്നും മജിസ്ട്രേറ്റ് വ്യക്തമാക്കി.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ 2000 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ തട്ടിയെടുത്തെന്നാണ് സ്വാമിയുടെ ആരോപണം. സോണിയയ്ക്കും രാഹുലിനും കമ്പനിയില്‍ 76 ശതമാനം ഓഹരിയുണ്െടന്നും ബാക്കിയുള്ള ഓഹരികള്‍ കോണ്‍ഗ്രസ് നേതാക്കളുടെ പേരിലാണെന്നും അദ്ദേഹം ആരോപിക്കുന്നു. ക്രിമിനല്‍ ഗൂഢാലോചനയും വഞ്ചനയുമാണ് ഇരു നേതാക്കള്‍ക്കുമെതിരേ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.