2ജി സ്പെക്ട്രം: സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു
2ജി സ്പെക്ട്രം: സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു
Saturday, August 30, 2014 12:10 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം അഴിമതിയില്‍പ്പെട്ട എയര്‍സെല്‍- മാക്സിസ് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ടെലികോം മന്ത്രി ദയാനിധി മാരന്‍, സഹോദരന്‍ കലാനിധി മാരന്‍ എന്നിവരുള്‍പ്പെടെ ആറു പേരെ പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സണ്‍ ഡയറക്ട് ടിവി പ്രൈവറ്റ് ലിമിറ്റഡ് അടക്കം നാലു കമ്പനികളെയും പ്രതികളാക്കിയിട്ടുണ്ട്. കുറ്റപത്രം ഡല്‍ഹിയിലെ സിബിഐ പ്രത്യേക കോടതി സെപ്റ്റംബര്‍ 11നു പരിഗണിക്കും.

2ജി സ്പെക്ട്രം ഇടപാടില്‍ എയര്‍സെലിന്റെ ഓഹരികള്‍ നിര്‍ബന്ധപൂര്‍വം മലേഷ്യന്‍ കമ്പനിയായ മാക്സിസ് ഗ്രൂപ്പിനു നല്‍കാന്‍ ടെലികോം മന്ത്രിയായിരിക്കേ ദയാനിധി മാരന്‍ സമ്മര്‍ദം ചെലുത്തിയെന്നും ഇതിന്റെ കൈക്കൂലിയായി 550 കോടി രൂപ കൈപ്പറ്റിയെന്നും സിബിഐ കണ്െടത്തിയിരുന്നു. മലേഷ്യന്‍ വ്യവസായിയായ ടി. അനന്തകൃഷ്ണന്‍, റാല്‍ഫ മാര്‍ഷല്‍ തുടങ്ങിയ മാക്സിസ് കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരും സണ്‍ ഡയറക്ട് ടിവി ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുന്‍ ടെലികോം സെക്രട്ടറി പരേതനായ ജെ.എസ്. ശര്‍മയുടെ പേരും പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്.


കുറ്റകരമായ ഗൂഢാലോചന, അഴിമതി വിരുദ്ധ നിയമം തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. സിബിഐ കുറ്റപത്രം സമര്‍പ്പിക്കുന്നതിനെതിരേ ദയാനിധി മാരന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി പരിഗണിക്കാന്‍ തയാറായില്ല. കേസില്‍ വേണ്ട വിധത്തില്‍ അന്വേഷണം നടന്നിട്ടില്ലെന്നും അന്വേഷണം തുടരുന്നതിനിടെ കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുവദിക്കരുതെന്നുമായിരുന്നു ദയാനിധി മാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.