എല്ലാ ഇന്ത്യക്കാരെയും ഹിന്ദു എന്നു വിളിക്കാമെന്ന നജ്മ ഹെപ്തുള്ളയുടെ പരാമര്‍ശം വിവാദമായി
Saturday, August 30, 2014 12:10 AM IST
ന്യൂഡല്‍ഹി: എല്ലാ ഇന്ത്യക്കാരെയും ഹിന്ദു എന്നു വിളിക്കുന്നതില്‍ തെറ്റില്ലെന്ന രീതിയില്‍ ന്യൂനപക്ഷകാര്യമന്ത്രി നജ്മ ഹെപ്തുള്ള നടത്തിയ പ്രസ്താവന വിവാദമായി. ഇന്ത്യക്കാരെ വിശേഷിപ്പിക്കാന്‍ ഹിന്ദി എന്ന വാക്കാണു താന്‍ ഉപയോഗിച്ചതെന്ന വിശദീകരണം തൊട്ടുപിന്നാലെ അവര്‍ നല്‍കുകയും ചെയ്തു.

ഇന്ത്യയില്‍ ജീവിക്കുന്നവരെ അറബിയില്‍ വിശേഷിപ്പിക്കുന്നതാണു ഹിന്ദി. മതവുമായി ബന്ധപ്പെട്ടല്ല തന്റെ പരാമര്‍ശമെന്നും ദേശീയതയെ തിരിച്ചറിയുന്നതിനു ഹിന്ദി എന്ന വാക്ക് ഉപയോഗിക്കുകയായിരുന്നുവെന്നുമാണു പ്രസ്താവന വിവാദമായതോടെ നജ്മ ഹെപ്തുള്ള നല്‍കിയ വിശദീകരണം.

ഇന്ത്യക്കാരെ ഹിന്ദു എന്നു വിളിക്കണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു നജ്മ ഹെപ്തുള്ളയുടെ പ്രതികരണം. പ്രതികരിക്കാനില്ലെന്നു പറഞ്ഞശേഷം ഉറുദുകവി ഇക്ബാലിന്റെ നമ്മള്‍ ഹിന്ദി, നമ്മുടെ രാജ്യം ഹിന്ദുസ്ഥാന്‍ എന്നര്‍ഥം വരുന്ന പദ്യശകലം ഉദ്ധരിക്കുകയായിരുന്നു അവര്‍. ഇന്ത്യക്കാരെ ഹിന്ദു എന്നുവിളിക്കുന്നതില്‍ തെറ്റില്ലെന്നു നജ്മ ഹെപ്തുള്ള പറഞ്ഞതായാണു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.


കോണ്‍ഗ്രസ് നേതൃത്വം ശക്തമായ ഭാഷയില്‍ ഇതിനോടു പ്രതികരിച്ചു. നജ്മ ഹെപ്തുള്ള ഭരണഘടന വായിച്ചിട്ടില്ലെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരിയുടെ പ്രതികരണം.

നജ്മ ഹെപ്തുള്ളയെ തങ്ങള്‍ ബഹുമാനിക്കുന്നുണ്െടങ്കിലും അവര്‍ ഭരണഘടന വായിക്കുന്നതു നന്നായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനയില്‍ ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങളെയും ഭാരതീയര്‍ എന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്, ഹിന്ദുവെന്നല്ല -മനീഷ് തിവാരി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.