സദാനന്ദ ഗൌഡയുടെ മകന്റെയും നടിയുടെയും മൊഴി രേഖപ്പെടുത്തി
സദാനന്ദ ഗൌഡയുടെ മകന്റെയും നടിയുടെയും മൊഴി രേഖപ്പെടുത്തി
Saturday, August 30, 2014 12:13 AM IST
ബാംഗളൂര്‍: ലൈംഗികമായി ചൂഷണം ചെയ്തെന്ന കന്നഡ നടി മൈത്രേയയുടെ പരാതിയില്‍ റെയില്‍വേ മന്ത്രി സദാനന്ദ ഗൌഡയുടെ മകന്‍ കാര്‍ത്തിക് ഗൌഡയുടെ മൊഴി ബാംഗളൂര്‍ പോലീസ് രേഖപ്പെടുത്തി. പരാതിക്കാരിയുടെ മൊഴിയും അന്വേഷണസംഘം ശേഖരിച്ചു. ഇതിനായി ഇരുവരെയും വെള്ളിയാഴ്ച വൈകുന്നേരം വിളിച്ചുവരുത്തുകയായിരുന്നുവെന്നു സിറ്റി പോലീസ് കമ്മീഷണര്‍ എം.എന്‍. റെഡ്ഡി വാര്‍ത്താലേഖകരെ അറിയിച്ചു.

അധികമാരെയും അറിയിക്കാതെ വിവാഹം കഴിച്ചശേഷം കാര്‍ത്തിക് തന്നെ ഉപേക്ഷിച്ചെന്നാണു നടിയുടെ പരാതി. "മംഗലാപുരത്തു സദാനന്ദ ഗൌഡയുടെ വസതിയില്‍ കഴിഞ്ഞ ജൂണിലാണു ഞങ്ങള്‍ വിവാഹിതരായത്. കാര്‍ത്തിക് ഗൌഡയുടെ ഡ്രൈവര്‍ ഇതിനു സാക്ഷിയാണ്. അധികാരകേന്ദ്രങ്ങളുമായി ബന്ധമുള്ള, സമ്പന്നരായതിനാല്‍ ഗൌഡ കുടുംബം ഞങ്ങളോട് അനീതി കാട്ടുകയാണ്''- നടി പറയുന്നു. പ്രായം തെളിയിക്കുന്ന രേഖകള്‍ ഉള്‍പ്പെടെ പോലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവം വിവാദമായതോടെ കുടുംബം വലിയ ബുദ്ധിമുട്ടിലാണെങ്കിലും പോരാടാനാണു തീരുമാനമെന്നും നടി പറയുന്നു.


അതേസമയം, മകനെതിരേയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണു റെയില്‍വേ മന്ത്രി സദാനന്ദഗൌഡ വിശദീകരിച്ചത്. നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും അദ്ദേഹം പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.