ഐസ്ക്രീം പാര്‍ലര്‍ കേസ്: തുടരന്വേഷണം നടത്താനാവില്ലെന്നു സിബിഐ
ഐസ്ക്രീം പാര്‍ലര്‍ കേസ്: തുടരന്വേഷണം നടത്താനാവില്ലെന്നു സിബിഐ
Saturday, August 30, 2014 12:20 AM IST
ന്യൂഡല്‍ഹി: ഐസ്ക്രീം പാര്‍ലര്‍ അട്ടിമറി കേസിന്റെ തുടരന്വേഷണം നടത്താനാവില്ലെന്നു സിബിഐ. രാജ്യത്തിന്റെ സാമ്പത്തിക, ആഭ്യന്തര, അന്താരാഷ്ട്ര സുരക്ഷയ്ക്കു ഭീഷണിയോ അന്തര്‍സംസ്ഥാന, അന്തര്‍ ദേശീയ ബന്ധമോ ഈ കേസിനില്ല. തുടരന്വേഷണം നടത്താന്‍ സംസ്ഥാന പോലീസിനു കഴിയും. പ്രാദേശിക പോലീസിനെതിരേ ആരോപണങ്ങളുണ്ട് എന്നതിന്റെ പേരില്‍ മാത്രം സിബിഐ അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നും സിബിഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ഐസ്ക്രീം കേസ് അട്ടമറിച്ചതാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയിലാണു സിബിഐ സത്യവാങ്മൂലം നല്‍കിയത്. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന വിഎസിന്റെ ആവശ്യം ഉചിതമല്ലെന്നു ചൂണ്ടിക്കാട്ടിയ സിബിഐ, കേസ് വസ്തുനിഷ്ഠമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെടാമെന്നല്ലാതെ ഏത് ഏജന്‍സി അന്വേഷിക്കണമെന്നു പരാതിക്കാരന് ആവശ്യപ്പെടാനാവില്ലെന്ന് കോടതി ഉത്തരവുകള്‍ വ്യക്തമാക്കിയിട്ടുണ്െടന്നും പറയുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വിഎസിന്റെ ഹര്‍ജി തള്ളണമെന്നും കൊച്ചിയിലെ സിബിഐ എസ്പി വി.കെ. കൃഷ്ണകുമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ആവശ്യപ്പെട്ടു.


രാജ്യത്തെ പ്രമുഖ അന്വേഷണ ഏജന്‍സിയായ സിബിഐക്കു നിലവില്‍ നിരവധി കേസുകളുണ്ട്. ആവശ്യത്തിന് ജീവനക്കാരും മതിയായ അടിസ്ഥാന സൌകര്യങ്ങളുമില്ലാത്തതിനാല്‍ സിബിഐ വീര്‍പ്പുമുട്ടലിലാണ്. കൂടുതല്‍ കേസുകള്‍ വരുന്നത് അന്വേഷണങ്ങളെ ബാധിക്കും. നിസാര കേസുകള്‍ അന്വേഷിക്കുന്നത് സിബിഐയുടെ വിശ്വാസ്യതയെ തന്നെ തകര്‍ക്കും. അന്തര്‍ സംസ്ഥാന ബന്ധമില്ലാത്തതിനാല്‍ ഈ കേസ് സംസ്ഥാന പോലിസ് അന്വേഷിച്ചാല്‍ മതിയാവുമെന്നും സിബിഐ ചൂണ്ടിക്കാട്ടുന്നു.

ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് അട്ടിമറിക്കാന്‍ സാക്ഷികളെ സ്വാധീനിച്ചെന്ന കെ.എ. റൌഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്നായിരുന്നു വിഎസ് ആവശ്യപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.