സൂര്യനെല്ലി കേസ്: ഹൈക്കോടതി വിധിക്കെതിരേ ആറു പേര്‍ സുപ്രീംകോടതിയില്‍
സൂര്യനെല്ലി കേസ്: ഹൈക്കോടതി വിധിക്കെതിരേ ആറു പേര്‍ സുപ്രീംകോടതിയില്‍
Monday, September 1, 2014 12:08 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: സൂര്യനെല്ലിക്കേസില്‍ പ്രതികളാക്കിയ ഹൈക്കോടതി വിധിക്കെതിരേ ആറു പേര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഒരിക്കല്‍ വെറുതെ വിട്ട തങ്ങളെ വീണ്ടും പ്രതികളാക്കിയതു നീതിയല്ലെന്നും പീഡനക്കേസുമായി ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത് അതിനു ശേഷമാണെന്നും പ്രതികള്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു.

ഹൈക്കോടതി വീണ്ടും പ്രതികളാക്കിയ കൊഴുവനാല്‍ സ്വദേശി അഡ്വ. കെ.എന്‍. ജോസ്, ജേക്കബ് സ്റീഫന്‍, ഡ്രൈവര്‍ മൂവാറ്റുപുഴ സ്വദേശി അജി, വാഹന ബ്രോക്കര്‍മരായ രാമമംഗലം സ്വദേശി അലിയാര്‍ എന്ന അലി, രാമമംഗലം മാറാടി സ്വദേശി ദാവൂദ്, മാറാടി രാമമംഗലം സ്വദേശി ഡ്രൈവറായ ഷാജി എന്ന ജിമ്മി എന്നിവരാണ് അപ്പീല്‍ നല്‍കിയത്. പീഡനക്കേസുകളില്‍ പരാതിക്കാരിയുടെ സ്വഭാവശുദ്ധി പരിശോധിക്കണമെന്നായിരുന്നു തെളിവു നിയമത്തിലെ ചട്ടം. ഇതിന്റെ അടിസ്ഥാനത്തിലാണ് 2005ല്‍ തങ്ങളെ ഹൈക്കോടതി വെറുതെ വിട്ടത്. പിന്നീട് ഈ ചട്ടത്തില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. പരാതിക്കാരിയുടെ സ്വഭാവശുദ്ധി പരിശോധിക്കേണ്ടതില്ലെന്നാക്കി മാറ്റി.


പിന്നീട് സുപ്രീംകോടതി ഉത്തരവുപ്രകാരം വീണ്ടും വാദം കേട്ടപ്പോള്‍ പുതിയ ചട്ടപ്രകാരമാണ് ഹൈക്കോടതി ശിക്ഷ വിധിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടി ബാലവേശ്യാവൃത്തി നടത്തിയിട്ടില്ലെന്നും രക്ഷപ്പെടാനുള്ള സാഹചര്യങ്ങള്‍ ഇല്ലായിരുന്നു എന്നുമുള്ള ഹൈക്കോടതി നിരീക്ഷണം തെറ്റാണെന്നും ഉഭയസമ്മതത്തോടെയാണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.