ലോകനാളികേര ദിനം ആചരിച്ചു
Wednesday, September 3, 2014 12:45 AM IST
ബാംഗളൂര്‍: നാളികേരവികസന ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ 16-ാം ലോക നാളികേര ദിനാഘോഷം ബാംഗളൂരിലെ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ ജെ.എന്‍. ടാറ്റാ ഓഡിറ്റോറിയത്തില്‍ കേന്ദ്ര രാസവളവകുപ്പു മന്ത്രി അനന്തകുമാര്‍ ഉദ്ഘാടനം ചെയ്തു. ഹോര്‍ട്ടിക്കള്‍ച്ചര്‍ വകുപ്പിന്റെ പ്രത്യേക ക്ഷണമനുസരിച്ചു കര്‍ണാടക സര്‍ക്കാരുമായും ഹോര്‍ട്ടിക്കള്‍ച്ചര്‍ വകുപ്പുമായും സഹകരിച്ചാണ് ഇത്തവണ നാളികേരദിനം ആചരിച്ചത്.

ഭാരതത്തിലെ നാളികേര മേഖലയുടെ ഭാവി ഇനി നീരയിലൂടെ എന്നതായിരുന്നു ഈ വര്‍ഷത്തെ നാളികേരദിനത്തിന്റെ പ്രമേയം. ഏഷ്യന്‍ പസഫിക് കോക്കനട്ട് കമ്യൂണിറ്റിയുടെ (എപിസിസി) സ്ഥാപകദിനമായ സെപ്റ്റംബര്‍ രണ്ടിനെ അനുസ്മരിച്ചാണ് എപിസിസിയിലെ അംഗരാജ്യങ്ങള്‍ ഈ ദിനം ലോകനാളികേരദിനമായി ആചരിക്കുന്നത്. കന്നഡ ജേര്‍ണലിന്റെ (ഭാരതീയ തെങ്ങു പത്രിക) പ്രത്യേക പതിപ്പ് കര്‍ണാടക ഹോര്‍ട്ടിക്കള്‍ച്ചര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് ചൌളയ്ക്കു നല്‍കിക്കൊണ്ടു മന്ത്രി പ്രകാശനം ചെയ്തു. തുടര്‍ന്നു നാളികേരവികസന ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ. ജോസ് മുഖ്യപ്രഭാഷണം നടത്തി.


രാജ്യസഭാ എംപിയും ബോര്‍ഡംഗവുമായ സി.പി. നാരായണന്‍, കര്‍ണാടക ഹോര്‍ട്ടിക്കള്‍ച്ചര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് ചൌള, ഏഷ്യന്‍ പസഫിക് കോക്കനട്ട് കമ്യൂണിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഊറോണ്‍ എന്‍. സാലും എന്നിവര്‍ പ്രത്യേക പ്രഭാഷണം നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.