മഹാരാഷ്ട്രയില്‍ ശിവസേന-ബിജെപി തര്‍ക്കം രൂക്ഷം
Monday, September 15, 2014 12:14 AM IST
മുംബൈ/പൂന: മഹാരാഷ്ട്രയില്‍ സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള ശിവസേന-ബിജെപി തര്‍ക്കം രൂക്ഷമായി. സഖ്യം അധികാരത്തിലെത്തിയാല്‍ ശിവസേനയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന ഉദ്ധവ് താക്കറെയുടെ പ്രസ്താവനയാണു ഭിന്നത രൂക്ഷമാക്കിയത്.

മുഖ്യമന്ത്രിസ്ഥാനത്തിനു തനിക്കു താത്പര്യമില്ലെന്നും എന്നാല്‍, ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു. മുഖ്യമന്ത്രി ശിവസേനയില്‍നിന്നായിരിക്കുമെന്നു സഞ്ജയ് റാവത്ത് എംപിയും വ്യക്തമാക്കി.

ഇതിനെതിരേ ശക്തമായ നിലപാടുമായി ബിജെപി രംഗത്തുവന്നു. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ബിജെപിയുടെ നേതൃത്വത്തിലായിരിക്കുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്െടന്നും ബിജെപി മഹാരാഷ്ട്ര ഘടകം വക്താവ് മാധവ് ഭണ്ഡാരി പറഞ്ഞു.

മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കുമെന്നും മഹാരാഷ്ട്രയുടെ ചുമതലയുള്ള ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡി പറഞ്ഞു. ആര്‍പിഐ, സ്വാഭിമാന്‍ പാര്‍ട്ടി തുടങ്ങിയ സഖ്യകക്ഷികള്‍ക്കുള്ള സീറ്റ് നല്കിയ ശേഷം ബാക്കി സീറ്റുകള്‍ തുല്യമായി വീതിക്കണമെന്നാണു ബിജെപിയുടെ ആവശ്യം. 135 സീറ്റെങ്കിലും വേണമെന്നു ബിജെപി ആഗ്രഹിക്കുന്നു. 288 അംഗ നിയമസഭയില്‍ കഴിഞ്ഞ തവണ ശിവസേന 169 സീറ്റിലും ബിജെപി 119 സീറ്റിലുമാണു മത്സരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 23 സീറ്റിലും ശിവസേന 18 സീറ്റിലും വിജയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍ 15 നിയമസഭാ സീറ്റുകള്‍ കൂടുതലായി വേണമെന്നു ബിജെപി ആവശ്യപ്പെടുന്നു. ഇത് അംഗീകരിക്കാന്‍ ശിവസേന തയാറല്ല. ലോക്സഭയിലേക്കു കൂടുതല്‍ സീറ്റില്‍ ബിജെപിയും നിയമസഭയിലേക്കു കൂടുതല്‍ സീറ്റില്‍ ശിവസേനയും മത്സരിക്കുന്ന പതിവ് തുടങ്ങിയിട്ടു വര്‍ഷങ്ങളായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.