ഷി ചിന്‍പിംഗ് നാളെ വരും; അതിര്‍ത്തിക്കാര്യം ചര്‍ച്ചചെയ്യും
ഷി ചിന്‍പിംഗ് നാളെ വരും; അതിര്‍ത്തിക്കാര്യം ചര്‍ച്ചചെയ്യും
Tuesday, September 16, 2014 11:25 PM IST
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ അലോസരങ്ങള്‍ തുടരുന്നതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ് ബുധനാഴ്ച ഇന്ത്യയിലെത്തും. ത്രിദിന സന്ദര്‍ശനത്തിനിടെ അതിര്‍ത്തിപ്രശ്നം മുതല്‍ ആഗോളതലത്തില്‍ ഇരു രാജ്യങ്ങളും സഹകരിച്ചു നീങ്ങുന്നതിനെപ്പറ്റിവരെ ചര്‍ച്ച നടത്തും. അതിര്‍ത്തിക്കാര്യത്തില്‍ പുതിയ ധാരണ പ്രതീക്ഷിക്കുന്നില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 64-ാം ജന്മവാര്‍ഷികദിനമായ ബുധനാഴ്ച ഷി എത്തുന്നത് ഗുജറാത്തിലെ അഹമ്മദാബാദിലാണ്. മോദി അവിടെച്ചെന്നു ഷിയെ സ്വീകരിക്കും.

നാളെ വൈകുന്നേരം വിരുന്നിനുശേഷം ഷി ഡല്‍ഹിക്കു വരും. വ്യാഴാഴ്ച രാഷ്ട്രപതിഭവനിലാണ് ഔപചാരികമായ സ്വീകരണച്ചടങ്ങ്. രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും പ്രധാനമന്ത്രിയും ചേര്‍ന്നാണു സ്വീകരിക്കുക. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഷിയെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തും. തുടര്‍ന്നു ഹൈദരാബാദ് ഹൌസില്‍ ഷിയും മോദിയും പ്രതിനിധിസംഘങ്ങളോടൊപ്പം ചര്‍ച്ച നടത്തും. ചില കരാറുകള്‍ അവിടെവച്ച് ഒപ്പിടും.

ഉച്ചയ്ക്കുശേഷം ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ഷിയെ സന്ദര്‍ശിക്കും. വൈകുന്നേരം രാഷ്ട്രപതിയുമായി ഔപചാരിക കൂടിക്കാഴ്ച. രാത്രി രാഷ്ട്രപതി വിരുന്നു നല്‍ കും.

വെള്ളിയാഴ്ച രാവിലെ സ്പീക്കര്‍ സുമിത്ര മഹാജനും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും ഷിയെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തും. ഡല്‍ഹിയിലെ ഭരണമാറ്റത്തിനുശേഷം ഇതാദ്യമായാണു സോണിയ ഗാന്ധി ഏതെങ്കിലും വിദേശനേതാവുമായി കൂടിക്കാഴ്ച നടത്തുന്നത്. മോദി വന്നശേഷം പല വിദേശ നേതാക്കള്‍ വന്നെങ്കിലും ആരുമായും കോണ്‍ഗ്രസ് നേതാവിനു കൂടിക്കാഴ്ച അനുവദിച്ചിരുന്നില്ല. ഇടതുകക്ഷി നേതാക്കള്‍ക്കു ഷിയെ കാണാന്‍ ഇതുവരെ സമയമനുവദിച്ചിട്ടില്ലെന്നു വിദേശകാര്യവകുപ്പ് വക്താവ് പറഞ്ഞു.

കേരളവും സന്ദര്‍ശിക്കണമെന്നു ചൈനീസ് പ്രസിഡന്റിന് ആഗ്രഹമുണ്ടായിരുന്നതാണ്. കൊച്ചിയിലെ ചീനവലകളും ഐതിഹാസിക ചൈനീസ് നാവികന്‍ ചെംഗ് ഹി 14-ാം നൂറ്റാണ്ടില്‍ കാല്‍കുത്തിയ കൊച്ചി തീരവും കാണാന്‍ ഷി ആഗ്രഹിച്ചിരുന്നു. പക്ഷേ, ഒടുവില്‍ പരിപാടിയില്‍നിന്നു കൊച്ചി ഒഴിവായി.

ഗുജറാത്തില്‍ ചെല്ലുന്ന ഷി ഗുജറാത്തും ചൈനയിലെ ഗ്വാംഗ്ഡോംഗ് പ്രവിശ്യയും തമ്മിലും അഹമ്മദാബാദ് നഗരവും ഗ്വാംഗ്ചൌ നഗരവും തമ്മിലും സാഹോദര്യം പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കും.

ഗുജറാത്തിലും മഹാരാഷ്്ട്രയിലും ഓരോ കയറ്റുമതി സംസ്കരണമേഖലകള്‍ തുടങ്ങുന്നതാകും ഷിയുടെ ഒരു പ്രഖ്യാപനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.