നുഴഞ്ഞുകയറ്റക്കാര്‍ക്കു ചൈനീസ് ഹെലികോപ്റ്റര്‍ ഭക്ഷണമെത്തിച്ചു
Friday, September 19, 2014 11:56 PM IST
ലെ/ന്യൂഡല്‍ഹി: ഇന്ത്യ-ചൈന നേതൃചര്‍ച്ച ഡല്‍ഹിയില്‍ നടക്കവേ, ലഡാക്കില്‍ അതിര്‍ത്തി കൈയേറിയവര്‍ക്കു ചൈനീസ് ഹെലികോപ്റ്ററുകള്‍ ഭക്ഷണപ്പൊതി വിതരണം ചെയ്തു.

ലഡാക്കിലെ ചുമാറില്‍ മൂന്നു സ്ഥലത്താണു ചൈനീസ് കൈയേറ്റക്കാര്‍ ക്യാമ്പ് സ്ഥാപിച്ചത്. ലേയില്‍നിന്നു 300 കിലോമീറ്റര്‍ അകലെയുള്ള ചുമാറില്‍ 600 പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (ചൈനീസ് സേന)ക്കാരാണു കയറിയിട്ടുള്ളത്. അവരില്‍നിന്ന് 200 മീറ്റര്‍ ഇപ്പുറത്ത് ഇന്ത്യന്‍ സേനയും ഉണ്ട്. ഇന്ത്യ കൂടുതല്‍ സേനയെ അങ്ങോട്ടെത്തിച്ചിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ പുതിയ ചൈനീസ് സംഘവും കടന്നുവന്നിട്ടുണ്ട്. ഇതുവരെ സൈനിക കമാന്‍ഡര്‍മാരുടെ ചര്‍ച്ചയ്ക്കു വഴിയൊരുങ്ങിയിട്ടില്ല.

അതേസമയം, അതിര്‍ത്തിഗ്രാമമായ ഡെംചോകില്‍ കഴിഞ്ഞ ആഴ്ച നുഴഞ്ഞുകയറിയ മുപ്പതോളം വരുന്ന ചൈനക്കാര്‍ അവിടെ സര്‍ക്കാര്‍ നടത്തിവരുന്ന ജലസേചന പദ്ധതികള്‍ തടസപ്പെടുത്തുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച സര്‍ക്കാര്‍ വാഹനങ്ങളിലാണ് ഇവര്‍ എത്തിയത്. ചൈനയിലെ തോഷിയാംഗ് എന്ന പ്രദേശത്തുനിന്നുള്ളവരാണിവര്‍. 'ഇന്ത്യന്‍ സൈന്യം പിന്‍വാങ്ങുക' എന്നെഴുതിയ നിരവധി ബാനറുകള്‍ ഇന്നലെ രാവിലെ മുതല്‍ ഇവിടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇവിടെ ബ്രിഗേഡിയര്‍ തലത്തിലുള്ള രണ്ടു ഫ്ളാഗ് മീറ്റിംഗുകള്‍ നടത്തിയെങ്കിലും പ്രദേശത്തു സംഘര്‍ഷാവസ്ഥയാണ്.


നിയന്ത്രണരേഖയ്ക്ക് ഇരുപുറവും സൈന്യം 200 മീറ്റര്‍ അകലം പാലിക്കുന്നുണ്ട്. ചുമാറില്‍ നുഴഞ്ഞുകയറി അധീശത്വം സ്ഥാപിക്കാന്‍ ചൈന നിരന്തരശ്രമം നടത്തിവരികയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.