സിബിഐ ഡയറക്ടര്‍ക്കെതിരായ രഹസ്യരേഖ കൈമാറിയ ആളെ വെളിപ്പെടുത്തില്ലെന്നു പ്രശാന്ത് ഭൂഷണ്‍
സിബിഐ ഡയറക്ടര്‍ക്കെതിരായ രഹസ്യരേഖ കൈമാറിയ ആളെ വെളിപ്പെടുത്തില്ലെന്നു പ്രശാന്ത് ഭൂഷണ്‍
Friday, September 19, 2014 11:57 PM IST
ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയുടെ സന്ദര്‍ശക ഡയറി കൈമാറിയ ആളിന്റെ വിവരം വെളിപ്പെടുത്താനാവില്ലെന്നു മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയെ അറിയിച്ചു. 2ജി സ്പെക്ട്രം അഴിമതി അന്വേഷണത്തിന്റെ മേല്‍നോട്ടത്തില്‍നിന്നു രഞ്ജിത് സിന്‍ഹയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രശാന്ത് ഭൂഷണിന്റെ ഹര്‍ജിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഡയറി ആരാണു നല്‍കിയതെന്നു വെളിപ്പെടുത്തിയാല്‍ അദ്ദേഹത്തിന്റെ ജീവനു ഭീഷണിയുണ്ടാകുമെന്നും പ്രശാന്ത് ഭൂഷണ്‍ വിശദീകരിച്ചു.

2ജി സ്പെക്ട്രം കേസില്‍ അന്വേഷണം നേരിടുന്ന റിലയന്‍സ് അടക്കമുള്ള കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥര്‍ രഞ്ജിത് സിന്‍ഹയെ ഔദ്യോഗിക വസതിയിലെത്തി നിരവധി തവണ സന്ദര്‍ശിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ ചുമതലയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടത്. ആരോപണം തെളിയിക്കുന്നതിനു രഞ്ജിത് സിന്‍ഹയുടെ സന്ദര്‍ശക ഡയറിയും പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതു പരിഗണിച്ച ജസ്റീസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച്, സന്ദര്‍ശക ഡയറി കൈമാറിയ ആളിന്റെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.


ഉറവിടം വെളിപ്പെടുത്തിയാല്‍ ആളിന്റെ ജീവനു ഭീഷണിയുണ്ടാകുമെന്നു നേരത്തേ കേസ് പരിഗണിച്ചപ്പോഴും പ്രശാന്ത് ഭൂഷണ്‍ വാദിച്ചിരുന്നു. ഒരു അജ്ഞാതന്‍ തന്റെ വസതിയിലെത്തിച്ചു നല്‍കിയതാണിതെന്നായിരുന്നു ഹര്‍ജിക്കാരന്റെ മറുപടി. എന്നാല്‍, ഇക്കാര്യം വെളിപ്പെടുത്തിയയാളിന്റെ ആധികാരികത പരിശോധിക്കാതെ കേസുമായി മുന്നോട്ടുപോകാനാവില്ലെന്നു കോടതി വ്യക്തമാക്കുകയായിരുന്നു. മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാനായിരുന്നു ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചത്. പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച ഡയറിയിലെ 90 ശതമാനം വിവരങ്ങളും വ്യാജമാണെന്നു രഞ്ജിത് സിന്‍ഹ വാദിച്ചതിനെത്തുടര്‍ന്നാണു കോടതി ഈ നിലപാടു സ്വീകരിച്ചത്. 22നു കോടതി വീണ്ടും കേസ് പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.