സര്‍ക്കാര്‍ നടപടി വിവേചനമെന്നു ബാറുടമകള്‍
Friday, September 19, 2014 12:02 AM IST
കൊച്ചി: ബാറുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാരിന്റെ നയതീരുമാനം നിയമപരമായി നിലനില്‍ക്കാത്തതും ദുരുദ്ദേശ്യപരവുമാണെന്നു ബാര്‍ ഉടമകള്‍ക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ സുപ്രീംകോടതി അഭിഭാഷകന്‍ സി. ആര്യമ സുന്ദരം വാദിച്ചു. ചില പ്രത്യേക വിഭാഗങ്ങള്‍ക്കു മാത്രം പ്രയോജനം ലഭിക്കുന്ന തരത്തിലാണു തീരുമാനം, ഇതു വിവേചനമാണ്. സര്‍ക്കാര്‍ നിയോഗിച്ച ഏകാംഗ കമ്മീഷന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായാണു സര്‍ക്കാര്‍ നയരൂപവത്കരണം നടത്തിയിരിക്കുന്നത്. ബാറുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നു മാത്രമാണു കമ്മീഷന്‍ പറഞ്ഞത്. ഇതു പരിഗണിക്കാതെയാണു സര്‍ക്കാരിന്റെ നടപടി. സര്‍ക്കാര്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുമെന്നു പറയുന്നുണ്െട ങ്കിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകള്‍ക്കും സംസ്ഥാന ബിവറേജസ് കോര്‍പറേഷനും പ്രവര്‍ത്തനത്തിന് അനുമതിയുണ്ട്. സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കാതെ ഇത്തരത്തില്‍ നടപടികള്‍ സ്വീകരിക്കുന്നതിനു സര്‍ക്കാരിന് അധികാരമില്ല. നിരോധനം നടപ്പാക്കുകയാണെങ്കില്‍ എല്ലാവര്‍ക്കും ബാധകമായ തരത്തിലാവണം; ചില വിഭാഗങ്ങളെ മാത്രം ഒഴിവാക്കരുത്- സുന്ദരം വാദിച്ചു.


ജസ്റീസ് കെ. സുരേന്ദ്ര മോഹനാണു ഹര്‍ജി പരിഗണിക്കുന്നത്. ഹര്‍ജിയില്‍ ഇന്നു വാദം തുടരും. കെസിബിസി മദ്യവിരുദ്ധ സമിതിക്കുവേണ്ടി ജനറല്‍ സെക്രട്ടറി ഫാ. ടി.ജെ. ആന്റണിയും ആലപ്പുഴയിലെ മദ്യവിരുദ്ധ പ്രവര്‍ത്തകന്‍ റാല്‍ഫിയും ഹര്‍ജിയില്‍ കക്ഷിചേരുന്നതിന് അപേക്ഷ സമര്‍പ്പി ച്ചിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.