സി. ദിവാകരനെ സിപിഐ ദേശീയ നിര്‍വാഹകസമിതിയില്‍നിന്ന് ഒഴിവാക്കും
സി. ദിവാകരനെ സിപിഐ ദേശീയ  നിര്‍വാഹകസമിതിയില്‍നിന്ന് ഒഴിവാക്കും
Saturday, September 20, 2014 12:27 AM IST
ന്യൂഡല്‍ഹി: തിരുവനന്തപുരം സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടിക്കു വിധേയനായ സി. ദിവാകരനെ സിപിഐ ദേശീയ നിര്‍വാഹകസമിതിയില്‍നിന്ന് ഒഴിവാക്കുമെന്നു സൂചന. ഇക്കാര്യത്തില്‍ ഇന്നും നാളെയുമായി ചേരുന്ന ദേശീയ കൌണ്‍സില്‍ യോഗം അന്തിമ തീരുമാനമെടുക്കും.

പാര്‍ട്ടി ദേശീയ നേതൃത്വമെടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നു ചൂണ്ടിക്കാട്ടി ദിവാകരന്‍ നേതൃത്വത്തിന് കത്ത് നല്‍കി. തിരുവനന്തപുരത്തു സ്ഥാനാര്‍ഥിയായി ബെനറ്റ് ഏബ്രഹാമിനെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ടാണ് സി. ദിവാകരന്‍ അടക്കമുള്ളവര്‍ക്കെതിരേ സംസ്ഥാന നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചത്. എന്നാല്‍, ദേശീയ നിര്‍വാഹക സമിതി അംഗമായ ദിവാകരനെതിരേ അച്ചടക്ക നടപടി സ്വീകരിക്കാനാവുമോയെന്ന പ്രശ്നമാണു ദേശീയ നേതൃത്വം ഉന്നയിച്ചത്. അച്ചടക്ക നടപടി സംബന്ധിച്ച കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാന ഘടകത്തോട് ദേശീയ നേതൃത്വം ആവശ്യപ്പെടുകയും ചെയ്തിരുന്നു.


ഇതേത്തുടര്‍ന്ന് അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് അടക്കമുള്ള തെളിവുകള്‍ സംസ്ഥാന ഘടകം നല്‍കിയിരുന്നു. ഇതു കണക്കിലെടുത്താണ് ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍നിന്ന് ദിവാകരനെ ഒഴിവാക്കാന്‍ ധാരണയായതെന്നാണ് നേതാക്കള്‍ വെളിപ്പെടുത്തുന്നത്. സംസ്ഥാന സമിതിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ദേശീയ സമിതി യോഗങ്ങളില്‍നിന്ന് ദിവാകരന്‍ വിട്ടുനില്‍ക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.