വിമാനം മാറിക്കയറുന്നതിനിടെ കേന്ദ്രമന്ത്രിയുടെ ബാഗേജ് നഷ്ടപ്പെട്ടു
വിമാനം മാറിക്കയറുന്നതിനിടെ കേന്ദ്രമന്ത്രിയുടെ ബാഗേജ് നഷ്ടപ്പെട്ടു
Saturday, September 20, 2014 12:28 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: തനിക്കു മാറി ധരിക്കാനുള്ള സാരി കയേന്‍സില്‍ എവിടെയെങ്കിലും വാങ്ങാന്‍ കിട്ടുമോ? വസ്ത്രങ്ങളടങ്ങിയ തന്റെ ബാഗ് നഷ്ടപ്പെട്ട ഒരു വനിതാ കേന്ദ്രമന്ത്രിയുടെ നിരാശാജനകമായ കുറിപ്പാണിത്. ഓസ്ട്രേലിയയില്‍ ജി-20 മന്ത്രിതല സമ്മേളനത്തിലേക്കുള്ള യാത്രയ്ക്കിടെയാണു കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമന്റെ വസ്ത്രങ്ങള്‍ അടങ്ങിയ ബാഗേജ് നഷ്ടപ്പെട്ടത്.

ട്വിറ്ററിലിട്ട കുറിപ്പിലൂടെ ബാഗേജ് നഷ്ടപ്പെട്ട കാര്യം വെളിപ്പെടുത്തിയ കേന്ദ്രമന്ത്രി, താന്‍ യാത്രചെയ്ത എയര്‍ ഇന്ത്യ വിമാനത്തിന്റെ അധികൃതരില്‍ നിന്നുണ്ടായ അശ്രദ്ധയുടെ സൂചനകളും നല്‍കി.

എയര്‍ ഇന്ത്യ വിമാനത്തില്‍നിന്നു തന്റെ സ്യൂട്ട്കേസ് നഷ്ടപ്പെട്ടതായി ഇന്നലെ രാവിലെ സിഡ്നിയില്‍ നിന്നാണു നിര്‍മല സീതാരാമന്‍ ആദ്യ ട്വീറ്റ് പോസ്റ് ചെയ്തത്. "സിഡ്നിയില്‍ വന്നിറങ്ങുകയും കയേന്‍സിലേക്കു മാറിക്കയറാനുള്ള വിമാനത്തില്‍ ചെക്ക് ഇന്‍ ചെയ്യുകയും ചെയ്തു. എന്നാല്‍, ലഗേജ് മാത്രം കിട്ടിയിട്ടില്ല. കാണാതായെന്നാണു തോന്നുന്നത്. ''

ഒരു മണിക്കൂറിനു ശേഷം മന്ത്രിയുടെ അടുത്ത ട്വീറ്റ്: "കയേന്‍സിലേക്കുള്ള വിമാനത്തിലാണു ഞാനിപ്പോള്‍. നഷ്ടപ്പെട്ട ബാഗിലാണ് എന്റെ മുഴുവന്‍ വസ്ത്രങ്ങളും. മാറി ധരിക്കാനുള്ള സാരി കയേന്‍സില്‍ എവിടെയെങ്കിലും വാങ്ങാന്‍ കിട്ടുമോ എന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല! സാഹചര്യങ്ങള്‍ അനിശ്ചിതത്വത്തില്‍.''

തുടര്‍ന്നുള്ള ട്വീറ്റില്‍ കേന്ദ്രമന്ത്രി ഇങ്ങനെ പറയുന്നു: “"എയര്‍ ഇന്ത്യ വിമാനത്തില്‍ കേള്‍പ്പിക്കുന്ന പാട്ടുകളൊക്കെ കൊള്ളാം. എന്നാല്‍, എന്റെ ബാഗ് നഷ്ടപ്പെട്ടിരിക്കുന്നു. അത് കൃത്യസമയത്ത് കണ്െടത്തി തിരിച്ചെത്തിക്കുമെന്നു പ്രതീക്ഷിക്കുന്നു.'' സാരി എത്താത്തതിനാല്‍ മന്ത്രിക്കു സമ്മേളനത്തിനു മുമ്പുള്ള വിരുന്നില്‍ സംബന്ധിക്കാനായില്ല.

ഇന്നു തുടങ്ങുന്ന ജി-20 ധനമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് കേന്ദ്ര ധന സഹമന്ത്രി കൂടിയായ നിര്‍മല സീതാരാമന്‍ ഓസ്ട്രേലിയയിലേക്കു പോയത്. കേന്ദ്രമന്ത്രിയുടെ ബാഗേജ് കണ്െടത്തിയെന്നും ഉടന്‍ തന്നെ കയേന്‍സിലെത്തിക്കുമെന്നും എയര്‍ ഇന്ത്യ പിന്നീട് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.