മുന്‍ ഐജി ലക്ഷ്മണയെ മോചിപ്പിച്ചതിനെതിരേ സിബിഐ സുപ്രീംകോടതിയില്‍
മുന്‍ ഐജി ലക്ഷ്മണയെ മോചിപ്പിച്ചതിനെതിരേ സിബിഐ സുപ്രീംകോടതിയില്‍
Tuesday, September 23, 2014 12:14 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: നക്സല്‍ നേതാവ് വര്‍ഗീസിനെ വ്യാജ വെടിവയ്പില്‍ കൊലപ്പെടുത്തിയ കേസിലെ പ്രതി മുന്‍ ഐജി ആര്‍. ലക്ഷ്മണയെ മോചിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരേ സിബിഐ സുപ്രീംകോടതിയെ സമീപിച്ചു. കേന്ദ്ര ഏജന്‍സി അന്വേഷിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമവിരുദ്ധമായാണു തീരുമാനമെടുത്തതെന്നും ലക്ഷ്മണയെ മോചിപ്പിക്കുന്ന കാര്യത്തില്‍ കേന്ദ്രത്തിന്റെ അനുമതി തേടിയിട്ടില്ലെന്നും സിബിഐ നല്‍കിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

2011 ജൂണിലാണു ലക്ഷ്മണയെ കേരള ഹൈക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. ഇതിനെതിരേ ലക്ഷ്മണ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ഈ അപ്പീല്‍ ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് ലക്ഷ്മണയെ വിട്ടയയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതും 2013 ജൂലൈ നാലിനു മോചിപ്പിച്ചതും. ജീവപര്യന്തം തടവില്‍ കേവലം രണ്ടു വര്‍ഷവും എട്ടു മാസവും മാത്രമാണു ലക്ഷ്മണ ശിക്ഷ അനുഭവിച്ചിരിക്കുന്നതെന്നും സിബിഐ ചൂണ്ടിക്കാട്ടുന്നു.


കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചന നടത്താതെയാണു സംസ്ഥാന സര്‍ക്കാര്‍ ഏകപക്ഷീയമായി നടപടി സ്വീകരിച്ചത്. അതിനാല്‍ സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കണമെന്നും രാജീവ് വധക്കേസിലെ പ്രതികളുടെ മോചനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി സിബിഐ ആവശ്യപ്പെടുന്നു. കേന്ദ്ര ഏജന്‍സിയോ കേന്ദ്ര നിയമങ്ങളോ ഉള്ള കേസില്‍ പ്രതികളെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്േടായെന്ന കാര്യം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പരിശോധിക്കുന്നതിനിടെയാണു സമാനമായ കേസുമായി സിബിഐ കോടതിയെ സമീപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.