പി. ചിദംബരത്തിന്റെ പങ്ക് അന്വേഷിക്കുന്നു: സിബിഐ
പി. ചിദംബരത്തിന്റെ പങ്ക് അന്വേഷിക്കുന്നു: സിബിഐ
Tuesday, September 23, 2014 12:18 AM IST
ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്സിസ് ഇടപാടില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തിനു പിഴവു സംഭവിച്ചുവെന്നു സിബിഐ സംഘം പ്രത്യേക കോടതിയില്‍ മൊഴിനല്‍കി. ഏകദേശം 3,500 കോടി രൂപ വിദേശനിക്ഷേപമായി ലഭിച്ച ഇടപാടിന് അന്നത്തെ ധനമന്ത്രി വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അംഗീകാരം നല്‍കിയതാണ് സംശയത്തിന് ഇടയാക്കുന്നതെന്നു സിബിഐ സംഘം കോടതിയില്‍ അറിയിച്ചു.

സ്പെക്ട്രം അഴിമതിക്കേസുകള്‍ വിചാരണ ചെയ്യുന്ന ഡല്‍ഹിയിലെ പ്രത്യേക കോടതിയിലാണു സിബിഐ ഇക്കാര്യം അറിയിച്ചത്. 2006ലാണ് നിക്ഷേപത്തിനു ചിദംബരം അനുമതി നല്‍കിയത്. 600 കോടി രൂപ വരെയുള്ള നിക്ഷേപത്തിന് അനുമതി നല്‍കാനേ ധനമന്ത്രിക്ക് അധികാരമുള്ളൂ. ഇതിനു മുകളിലുള്ള തുകയാണെങ്കില്‍ മന്ത്രിസഭാ സമിതിയാണു തീരുമാനമെടുക്കേണ്ടിയിരുന്നത്.


എയര്‍സെല്‍ മാക്സില്‍ ഇടപാടില്‍ എന്താണു സംഭവിച്ചതെന്ന് അന്വേഷിക്കുന്നത് ഈ സാഹചര്യത്തിലാണെന്നു സിബിഐ പ്രോസിക്യൂട്ടര്‍ കെ.കെ. ഗോയല്‍ കോടതിയെ അറിയിക്കുകയായിരുന്നു.

കേസില്‍ അടുത്ത 13നു തുടര്‍വാദം കേള്‍ക്കുമെന്നു കോടതി വ്യക്തമാക്കി. കേസില്‍ 72 പേജുള്ള കുറ്റപത്രം സിബിഐ സമര്‍പ്പിച്ചിരുന്നു. മുന്‍ ടെലികോം മന്ത്രി ദയാനിധി മാരന്‍, സഹോദരന്‍ കലാനിധി മാരന്‍, ടി. അനന്തകൃഷ്ണന്‍, മലേഷ്യക്കാരനായ അഗസ്റസ് റാല്‍ഫ് മാര്‍ഷല്‍ എന്നിവര്‍ക്കൊപ്പം സണ്‍ ഡയറക്ട് പ്രൈവറ്റ് ലിമിറ്റഡ്, മാക്സിസ് കമ്യുണിക്കേഷന്‍ തുടങ്ങിയ കമ്പനികള്‍ക്കെതിരേയും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. 151 സാക്ഷികളും 655 രേഖകളുമാണു കേസിന്റെ ബലത്തിനായി സിബിഐ സമര്‍പ്പിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.