വിഴിഞ്ഞം: വിജിഎഫ് അനുവദിക്കുന്നതിലെ തടസം പരിഹരിച്ചു
Thursday, October 2, 2014 12:08 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) അനുവദിക്കുന്നതിനുള്ള തടസങ്ങള്‍ പരിഹരിച്ചു.

വിജിഎഫ് അനുവദിക്കുന്നതിനുള്ള കേന്ദ്ര മാനദണ്ഡങ്ങളില്‍ ഇളവു വേണമെന്ന കേരളത്തിന്റെ ആവശ്യത്തിന്മേല്‍ സംസ്ഥാന ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണും കേന്ദ്ര ധനകാര്യ സെക്രട്ടറി മായാറാമും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണു തടസങ്ങള്‍ നീങ്ങിയത്. കേന്ദ്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പദ്ധതി രേഖ തയാറാക്കാമെന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നു പുതുക്കിയ പദ്ധതിരേഖ തയാറാക്കി നല്‍കിയാല്‍ ഒരാഴ്ചയ്ക്കകം വിജിഎഫ് അനുവദിക്കാനുള്ള അന്തിമ തീരുമാനമെടുക്കാമെന്നു ധനകാര്യ സെക്രട്ടറിയും ഉറപ്പു നല്‍കി.

കേന്ദ്ര മാനദണ്ഡം അനുസരിച്ച് വിഴിഞ്ഞം പദ്ധതിയുടെ പുതുക്കിയ പദ്ധതി രേഖ ആവശ്യമായ രേഖകള്‍ ഉള്‍പ്പെടുത്തി വൈകാതെ കേന്ദ്രത്തിനു സമര്‍പ്പിക്കും. ഇതു പരിഗണിച്ചു ധനകാര്യ സെക്രട്ടറി അധ്യക്ഷനും ഷിപ്പിംഗ് സെക്രട്ടറി അംഗവുമായുള്ള ഉന്നതാധികാര സമിതി അന്തിമ അംഗീകാരം നല്‍കാമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. 6000 കോടി ചെലവ് പ്രതീക്ഷിക്കുന്ന തുറമുഖത്തിന്റെ നിര്‍മാണത്തിന് അതിജീവന സഹായമെന്ന നിലയില്‍ ചെലവിന്റെ 20 ശതമാനം മുതല്‍ 40 ശതമാനം വരെയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുക.

നേരത്തെ കേരളം നല്‍കിയിരുന്ന പദ്ധതി രേഖകള്‍ പ്രകാരം വിജിഎഫ് അനുവദിക്കാനാവില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ അറിയിച്ചിരുന്നത്. ഇതുസംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങളില്‍ ഇളവു വേണമെന്ന് കേരളം നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രം അതിന് അനുകൂലമല്ല. ഇതേത്തുടര്‍ന്നുള്ള അനിശ്ചിതത്വം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ മുന്നില്‍ അവതരിപ്പിക്കുകയും ധനമന്ത്രിയുടെ നിര്‍ദേശ പ്രകാരം ധനകാര്യ സെക്രട്ടറിയും ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തുകയുമായിരുന്നു.


എന്നാല്‍, കേന്ദ്ര മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കാനാവില്ലെന്ന നിലപാട് തന്നെയാണ് ഇന്നലെ നടത്തിയ ചര്‍ച്ചയിലും ധനകാര്യ സെക്രട്ടറി അറിയിച്ചത്. കേന്ദ്രത്തില്‍നിന്ന് വിജിഎഫ് ലഭിക്കുന്ന രാജ്യത്തെ ആദ്യത്തെ തുറമുഖ പദ്ധതിയാണ് വിഴിഞ്ഞം. അതിനാല്‍, കേന്ദ്ര മാനദണ്ഡങ്ങളില്‍ ഇളവു നല്‍കുന്നത് കീഴ്വഴക്കമായി മാറുമെന്നും അത് ഭാവിയില്‍ പ്രയാസമാകുമെന്നും മായാറാം വ്യക്തമാക്കി. തുടര്‍ന്ന് പദ്ധതി രേഖ കേന്ദ്ര മാനദണ്ഡത്തിന് അനുസൃതമായി പുതുക്കി സമര്‍പ്പിക്കാമെന്ന് ചീഫ് സെക്രട്ടറി സമ്മതിക്കുകയായിരുന്നു. പരമാവധി സഹായം വേഗത്തില്‍ ലഭ്യമാക്കുന്നതിന് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്െടന്നും ചര്‍ച്ചകള്‍ക്കു ശേഷം ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ പറഞ്ഞു. വളരെ സാധ്യത യുള്ള വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയെ കേന്ദ്രം പ്രതീക്ഷയോടെ കാണുന്നതെന്ന് ധനകാര്യ സെക്രട്ടറി മായാറാം വ്യക്തമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.