ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 13 മരണം
ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 13 മരണം
Thursday, October 2, 2014 12:08 AM IST
ഗോരഖ്പൂര്‍(യുപി): സിഗ്നല്‍ തെറ്റിച്ചു പാഞ്ഞെത്തിയ എക്സ്പ്രസ് ട്രെയിന്‍ ഉപപാതയില്‍നിന്നു പ്രധാന പാതയിലേക്കു പ്രവേശിക്കുകയായിരുന്ന മറ്റൊരു ട്രെയിനില്‍ ഇടിച്ച് 13 പേര്‍ മരിച്ചു. 47 പേര്‍ക്കു പരിക്കേറ്റു. കഴിഞ്ഞദിവസം അര്‍ധരാത്രിയോടെയാണ് സംഭവം. ഗോരഖ്പൂരില്‍നിന്ന് ഏഴുകിലോമീറ്റര്‍ അകലെ നന്ദാനഗര്‍ റെയില്‍വേ ക്രോസിംഗില്‍ മധ്വാദീ- ലക്നോ കൃഷക് എക്സ്പ്രസും ലക്നോ -ബറൌണി എക്സ്പ്രസും കൂട്ടിയിടിച്ചാണ് അപകടമെന്ന് വടക്കു-കിഴക്കന്‍ റെയില്‍വേ വക്താവ് അലോക് കുമാര്‍ സിംഗ് പറഞ്ഞു.

ബറൌണി എക്സ്പ്രസിന്റെ മൂന്നുബോഗികള്‍ കൂട്ടിയിടിയില്‍ പൂര്‍ണമായി തകര്‍ന്നു. സിഗ്നല്‍ തെറ്റിച്ചതിനു കൃഷക് എക്സ്പ്രസിലെ ലോക്കോ പൈലറ്റ് റാം ബഹാദുര്‍, അസിസ്റന്റ് ലോക്കോ പൈലറ്റ് സത്യജീത് എന്നിവരെ സസ്പെന്‍ഡ് ചെയ്തു. സിഗ്നലില്‍ നിറുത്തേണ്ടിയിരുന്ന കൃഷക് എക്സ്പ്രസ്, മറികടന്നുപോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കൃഷക് എക്സ്പ്രസ് ലക്നോയിലേക്കും ബറൌണി എക്സ്പ്രസ് തലസ്ഥാനത്തുനിന്നും മടങ്ങുകയുമായിരുന്നു. പരിക്കേറ്റ 12 പേരുടെ നില ഗുരുതരമാണെന്നു ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അപകടം സംബന്ധിച്ച അന്വേഷണത്തിന് സുരക്ഷാ കമ്മീഷണര്‍ പി.കെ. ബാജ്പേയെ റെയില്‍വേ ചുമതലപ്പെടുത്തിയതായി മറ്റൊരു വക്താവ് അനില്‍ സക്സേന പറഞ്ഞു.

റാപ്പിഡ് ആക്ഷന്‍ഫോഴ്സ്, ഗൂര്‍ഖാ റെജിമെന്റ്, റെയില്‍വേ പോലീസ് എന്നിവര്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ ഗോരഖ്പൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് ഗോരഖ്പൂര്‍ വാരണാസി റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു. ചില ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. അപകടത്തില്‍ തകര്‍ന്ന ബോഗികളില്‍ നിരവധിപേര്‍ കുടുങ്ങിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു.


ട്രെയിന്‍ അപകടത്തില്‍ ദുഃഖം പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അടിയന്തര സഹായമായി മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും അനുവദിച്ചു.

ദുരന്തത്തില്‍ അതീവ ദുഃഖം പ്രകടിപ്പിച്ച റെയില്‍വേ മന്ത്രി സദാനന്ദ ഗൌഡ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടുലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 100,000 രൂപയും പരിക്കേറ്റ മറ്റുള്ളവര്‍ക്ക് 20,000 രൂപയും സഹായം പ്രഖ്യാപിച്ചു. കുറ്റക്കാര്‍ക്കെതിരേ കടുത്ത നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 200,000 രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ ദുഃഖം പ്രകടിപ്പിച്ച മുഖ്യമന്ത്രി അഖിലേഷ് യാദവാണ് ധനസഹായം പ്രഖ്യാപിച്ചത്. ദുരന്തത്തില്‍ ഗവര്‍ണര്‍ രാം നായിക്കും ദുഃഖം രേഖപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.