വിദര്‍ഭയില്‍ ബിജെപിയുടെ പടയോട്ടം
വിദര്‍ഭയില്‍ ബിജെപിയുടെ പടയോട്ടം
Monday, October 20, 2014 11:54 PM IST
നാഗ്പുര്‍: മഹാരാഷ്ട്രയിലെ ബിജെപിയുടെ മുന്നേറ്റത്തില്‍ പ്രധാന പങ്കു വഹിച്ചത് വിഭര്‍ഭ മേഖലയാണ്. ഇവിടെയുള്ള 62 സീറ്റുകളില്‍ 42 എണ്ണം ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസ് ഒരു ഡസന്‍ സീറ്റിലൊതുങ്ങി.

കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം ഇത്തവണ തോറ്റമ്പി. ഡെപ്യൂട്ടി സ്പീക്കര്‍ വസന്ത് പുര്‍ക്കെ(റാലേഗാവ്)സനിതിന്‍ റൌത്(നാഗ്പുര്‍ നോര്‍ത്ത്), രാജേന്ദ്ര ഷെഖാവത്(അമരാവതി), അനീസ് അഹമ്മദ്(നാഗ്പുര്‍ സെന്‍ട്രല്‍), സതീഷ് ചതുര്‍വേദി(നാഗ്പുര്‍ സൌത്ത്) രാഹുല്‍ താക്കറെ(യാവത്മാല്‍) എന്നിവര്‍ പരാജയപ്പെട്ടപ്പോള്‍ മുന്‍ മന്ത്രി വിജയ് വദേത്തിവാര്‍(ബ്രഹ്മപുരി) മാത്രമാണു വിജയിച്ച കോണ്‍ഗ്രസ് പ്രമുഖന്‍.

ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥി ദേവേന്ദ്ര ഫഡ്നവിസാണു വിദര്‍ഭയിലെ ഏറ്റവും ശ്രദ്ധേയ സ്ഥാനാര്‍ഥി. നാഗ്പുര്‍ സൌത്ത് വെസ്റില്‍ 58,000 വോട്ടിനാണു ഫഡ്നവിസ് വിജയിച്ചത്.


1995ല്‍ ശിവസേന-ബിജെപി സഖ്യം അധികാരത്തില്‍ വന്നപ്പോള്‍ വിദര്‍ഭയില്‍ 33 സീറ്റ് നേടിയിരുന്നു. 2009ല്‍ സഖ്യത്തിന് 27 സീറ്റ് ലഭിച്ചു. 2009ല്‍ 48 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 24 എണ്ണം വിജയിച്ചിരുന്നു. 1999ല്‍ കോണ്‍ഗ്രസും എന്‍സിപിയും വെവ്വേറെ മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസിന് 33 സീറ്റുകള്‍ നല്കിയ മേഖലയാണു വിദര്‍ഭ.

വിദര്‍ഭ സംസ്ഥാനത്തിനായുള്ള മുറവിളി ഇനി ഉയരും. വിദര്‍ഭ സംസ്ഥാനത്തിന് ബിജെപിക്ക് അനുകൂല നിലപാടാണ്. അതേസമയം, ശിവസേനയും എന്‍സിപിയും മഹാരാഷ്ട്ര വിഭജനത്തെ എതിര്‍ക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.