108 ആംബുലന്‍സ് ക്രമക്കേട്: അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നു രാജസ്ഥാന്‍ സര്‍ക്കാര്‍
Wednesday, October 22, 2014 12:43 AM IST
ന്യൂഡല്‍ഹി: 108 ആംബുലന്‍സ് ക്രമക്കേട് സംബന്ധിച്ച അന്വേഷണം സിബിഐയ്ക്കു കൈമാറണമെന്നു രാജസ്ഥാന്‍ സര്‍ക്കാരിന്റെ ശിപാര്‍ശ. രാജസ്ഥാന്‍ പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ സംസ്ഥാന സര്‍ക്കാരിന്റെ ശിപാര്‍ശ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു നല്‍കിയത്.

കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണ മാനേജിംഗ് ഡയറക്ടറായ സിഗിത്സ ഹെല്‍ത്ത്കെയര്‍ കരാറെടുത്തിരുന്ന 108 ആംബുലന്‍സ് പദ്ധതിയില്‍ രാജസ്ഥാനില്‍ 2.56 കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന ആരോപണത്തെക്കുറിച്ചാണ് അന്വേഷണം. ഇതു സംബന്ധിച്ച പരാതി പരിഗണിച്ചു മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, മുന്‍ കേന്ദ്രമന്ത്രിയും പിസിസി പ്രസിഡന്റുമായ സച്ചിന്‍ പൈലറ്റ്, കേന്ദ്രമന്ത്രിമാരായിരുന്ന ചിദംബരം, വയലാര്‍ രവി എന്നിവരുടെ മക്കളായ കാര്‍ത്തി ചിദംബരം, രവി കൃഷ്ണ എന്നിവരടക്കമുള്ള ഉന്നതര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു.


കേരളാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തറും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിശ്വാസവഞ്ചന, കുറ്റകരമായ ഗൂഡാലോചന തുടങ്ങിയ വകുപ്പുകളിലാണ് കേസ്. സംസ്ഥാനത്തിനു പുറത്തുള്ള ഉന്നതരും കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാലാണ് അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് രാജസ്ഥാന്‍ പോലീസ് മേധാവി ഒമേന്ദ്ര ഭരദ്വാജ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.