ശാരദാ തട്ടിപ്പ് കേസില്‍ 60 കോടിയുടെ ആസ്തി കണ്ടുകെട്ടി
Thursday, October 30, 2014 12:25 AM IST
ന്യൂഡല്‍ഹി: ശാരദാ ചിട്ടി തട്ടിപ്പു കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 60 കോടി വിലമതിക്കുന്ന ആസ്തികള്‍ കണ്ടുകെട്ടി. ഒരു സ്കൂള്‍, സിമന്റ് കമ്പനി, ചില റിസോര്‍ട്ടുകള്‍ തുടങ്ങിയവ ഇതില്‍പ്പെടുന്നു. അനധികൃത പണമിടപാടു തടയല്‍ നിയമത്തിന്റെ പരിധിയില്‍ നടത്തുന്ന കണ്ടുകെട്ടലാണിത്. പശ്ചിമ ബംഗാളിലെ വിവിധയിടങ്ങളിലായിട്ടാണ് ഇതു നടപ്പിലാക്കിയത്. ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ലിങ്കണ്‍ ഹൈസ്കൂള്‍, ലാന്‍ഡ്മാര്‍ക്ക് സിമന്റ് ഫാക്ടറി, അനവധി ഫ്ളാറ്റുകള്‍, റിസോര്‍ട്ടുകള്‍ എന്നിവ കണ്ടുകെട്ടിയവയില്‍പ്പെടുന്നു.

ഈ സ്ഥാവര സ്വത്തുക്കളുടെ യഥാര്‍ഥ വിപണിവില ഇതിന്റെ മൂന്നിരട്ടിയെങ്കിലും വരുമെന്ന് ഡയറക്ടറേറ്റ് പറയുന്നു. ലതാഗുരിയിലെ ഒരു റിസോര്‍ട്ട്, സിലിഗുരിയിലെ ഫ്ളാറ്റുകള്‍, മാള്‍ഡയിലും 24 സൌത്ത് പര്‍ഗനാസ് ജില്ലയില്‍ ഏക്കറുകണക്കിനു ഭൂമി, ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍ ഫുട്ബോള്‍ ക്ളബുകളുടെ അക്കൌണ്ടുകള്‍ തുടങ്ങിയവയും കണ്ടുകെട്ടിയിരുന്നു. ശാരദാ ഗ്രൂപ്പ് ചെയര്‍മാന്‍ ജയിലിലായ സുദിപ്ത സെന്നിന്റെയും അനുചരരുടെയും വകയായി ഒഡീഷയിലെ കട്ടക്കിലുള്ള റിയല്‍ എസ്റേറ്റ് ആസ്തിയും കണ്ടുകെട്ടി.


പലതും ബിനാമി പേരുകളിലായിരുന്നു.ബംഗാള്‍, ആസാം, ഒഡീഷ സംസ്ഥാനങ്ങളിലെ ആയിരക്കണക്കിനു നിക്ഷേപകരെ കബളിപ്പിച്ച തട്ടിപ്പില്‍ 400 കോടി രൂപയുടെ ആസ്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.