മകനുവേണ്ടി ന്യായവാദമുയര്‍ത്തി ഡല്‍ഹി ഇമാം
Sunday, November 23, 2014 11:37 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പിന്‍ഗാമിയായി മകനെ അവരോധിക്കുന്നതിനു ന്യായവാദങ്ങളുമായി ഡല്‍ഹി ഇമാം സയദ് അഹമ്മദ് ബുഖാരി രംഗത്തെത്തി. ഈ പദവി പരമ്പരാഗതമായി ലഭിച്ചു വരുന്നതാണെന്നും 400 വര്‍ഷങ്ങളായി തുടര്‍ന്നു വരുന്നതാണെന്നുമായിരുന്നു ഷാഹി ഇമാമിന്റെ വാദം. വിഷയം ഇത്രത്തോളും വിവാദമാക്കിയതിനു വഖഫ് ബോര്‍ഡിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ച ഇമാം ജനങ്ങള്‍ തന്നോടൊപ്പമാണെന്നും കൂട്ടിച്ചേര്‍ത്തു.

മകനെ പിന്‍ഗാമിയായി നിയമിക്കാന്‍ ഇമാമിനു നിയമപരമായി അവകാശമില്ലെന്നു കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പദവി പരമ്പരാഗതമായും ആചാരങ്ങളുടെ ഭാഗമായും തങ്ങളില്‍ വന്നു ചേര്‍ന്നതാണ്. ഇതു ജനങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. കോടതി വിധിയെ മാനിക്കുന്നുവെന്നു പറഞ്ഞ ഷാഹി ഇമാം 28നു കോടതില്‍ പ്രതിനിധിയെ അയക്കുമെന്നും പറഞ്ഞു. വഖഫ് ബോര്‍ഡിന് ഇക്കാര്യത്തില്‍ യാതൊരു പ്രധാന്യവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ഇമാമും വഖഫ് ബോര്‍ഡിന്റെ ജീവനക്കാരനല്ലെന്നു പറഞ്ഞ ഷാഹി ഇമാം ജുമാ മസ്ജിദിലെ ആദ്യ ഇമാമിനെ നിയമിച്ചതു ഷാജഹാന്‍ ചക്രവര്‍ത്തിയാണെന്നും 60-65 വര്‍ഷത്തെ മാത്രം പ്രായമുള്ള വഖഫ് ബോര്‍ഡിന് ഇതിലെന്തു കാര്യമെന്നും ചോദിക്കുന്നു.


വഖഫ് ബോര്‍ഡിനെതിരേ വിമര്‍ശനമുന്നയിച്ച ഇമാം ബോര്‍ഡിന്റെ കീഴിലുള്ള വസ്തുവകകളുടെ ഇന്നത്തെ അവസ്ഥയെന്താണെന്ന ചോദ്യമുന്നയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.