നരേന്ദ്ര മോദി-നവാസ് ഷരീഫ് കൂടിക്കാഴ്ച: സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഇന്ത്യ
നരേന്ദ്ര മോദി-നവാസ് ഷരീഫ് കൂടിക്കാഴ്ച: സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഇന്ത്യ
Monday, November 24, 2014 12:23 AM IST
ന്യൂഡല്‍ഹി: നേപ്പാളില്‍ നടക്കുന്ന സാര്‍ക് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫും തമ്മില്‍ കൂടിക്കാഴ്ച നടന്നേക്കാമെന്ന് ഇന്ത്യ. സമാധാനവും സഹകരണവും ഉറപ്പാക്കുന്നതിനു ഫലപ്രദമായ ചര്‍ച്ചകള്‍ വേണമെന്നാണ് ഇന്ത്യയുടെ നിലപാടെന്നു വിദേശകാര്യമന്ത്രാലയം വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു.

സാര്‍ക് സമ്മേളനത്തിനിടെ ഇരുരാജ്യങ്ങളിലേയും പ്രധാനമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തുമോയെന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ കൃത്യമായ മറുപടി നല്‍കാന്‍ അദ്ദേഹം തയാറായില്ല. ദക്ഷിണേഷ്യയിലെ വിവിധ രാഷ്ട്രനേതാക്കളുമായി ഫലപ്രദമായ ചര്‍ച്ചകള്‍ക്കാണു പ്രധാനമന്ത്രി മുന്തിയ പരിഗണന നല്‍കുന്നത്: വക്താവ് പറഞ്ഞു. റിപ്പബ്ളിക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിന് ഇന്ത്യയിലെത്തുമ്പോള്‍ കാഷ്മീര്‍ പ്രശ്നം ചര്‍ച്ച ചെയ്യണമെന്നു യുഎസ് പ്രസിഡന്റ് ബറാക് ഒബാമയോടു നവാസ് ഷരീഫ് അഭ്യര്‍ഥിച്ചതു ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, ഉഭയകക്ഷിചര്‍ച്ചകളിലൂടെ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതാണ് എളുപ്പവഴിയെന്ന് അദ്ദേഹം മറുപടി നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.