ഭാഷാവിവാദം തണുപ്പിക്കാന്‍ ജര്‍മന്‍ അംബാസഡറുടെ സത്സംഗം
Thursday, November 27, 2014 12:24 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ജര്‍മന്‍ ഭാഷയെ പള്ളിക്കൂടത്തിന്റെ പടിക്കു പുറത്തു നിര്‍ത്താനുള്ള തീരുമാനം വിവാദങ്ങള്‍ക്കു വഴി തെളിച്ചിരിക്കേ ജര്‍മന്‍ അംബാസഡര്‍ മൈക്കല്‍ സ്റെയിനറുടെ വസതിയില്‍ നടക്കുന്ന സത്സംഗിനു കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കും ക്ഷണം. അംബാസഡറുടെ 65-ാം ജന്മദിനത്തോടനുബന്ധിച്ചു വെള്ളിയാഴ്ച ഡല്‍ഹി ചാണക്യ പുരിയിലെ ജര്‍മന്‍ എംബസിയിലാണു സത്സംഗം നടത്തുന്നത്. കേന്ദ്രീയ വിദ്യാലയങ്ങളില്‍ ജര്‍മന്‍ ഭാഷയ്ക്കു പകരം സംസ്കൃതം മൂന്നാം ഭാഷയായി അവരോധിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ ശ്രമത്തിനിടെയാണു ജര്‍മന്‍ അംബാസഡറുടെ സത് സംഗത്തിനു വിദ്യഭ്യാസത്തിന്റെ കൂടി ചുമതലയുള്ള മാനവ വിഭവ ശേഷി മന്ത്രിക്കു ക്ഷണം ലഭിച്ചിരിക്കുന്നത്. ജര്‍മന്‍ എംബസിയില്‍ നിന്നുള്ള വിവരമനുസരിച്ച് ജീവനകല ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ ആണ് സത് സംഗം നയിക്കുന്നത്.

എന്നാല്‍, തന്റെ പിറന്നാളാഘോഷത്തോടനുബന്ധിച്ചുള്ള സത്സംഗത്തിനു ജര്‍മന്‍ ഭാഷാ വിവാദവുമായി യാതൊരു ബന്ധവുമില്ലെന്നാണു സ്റ്റെയിനര്‍ വ്യക്തമാക്കുന്നത്. പിറന്നാളിനു സത്സംഗം നടത്തുന്ന കാര്യം ഈ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിനു മുന്‍പു തന്നെ താനും ഭാര്യയും തീരുമാനിച്ചിരുന്നതാണെന്നാണു അംബാസഡര്‍ വിശദീകരിക്കുന്നത്. കൂടുതല്‍ ചോദ്യങ്ങളുയര്‍ന്നപ്പോള്‍ മന്ത്രി സ്മൃതി ഇറാനിക്കും ക്ഷണമുണ്െടന്നും ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി. ആര്‍എസ്എസ് നേതാക്കള്‍ക്കും ക്ഷണമുണ്േടായെന്ന ചോദ്യത്തിനും എല്ലാവരും ഉള്‍പ്പെട്ടിട്ടുണ്െടന്നും മാത്രമായിരുന്നു മറുപടി.


ജര്‍മന്‍ഭാഷയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു പ്രായോഗികമായ ഒരു തീരുമാനമുണ്ടാകുമെന്നാണു തന്റെ ആത്മവിശ്വാസമെന്നായിരുന്നു അംബാസഡറുടെ മറുപടി. കേന്ദ്രീയ വിദ്യാലയങ്ങളില്‍ ജര്‍മന്‍ ഭാഷയ്ക്കു പകരം സംസ്കൃതം ഏര്‍പ്പെടുത്തുന്നതിനെതിരേ വിവിധ കോണുകളില്‍ നിന്നു പ്രതിഷേധം ഉയര്‍ന്നിരുന്നു. ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ഈ വിഷയം ശ്രദ്ധയില്‍ പ്പെടുത്തിയിരുന്നു. വിഷയത്തില്‍ ശ്രദ്ധിക്കാമെന്നു പ്രധാനമന്ത്രി മറുപടിയും നല്‍കി. എന്നാല്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനത്തില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ലെന്നാണു ഇതു വരെയുള്ള വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.