ഇറാക്കില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത കേന്ദ്രം നിഷേധിച്ചു
Saturday, November 29, 2014 11:51 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഇറാക്കില്‍നിന്നു തട്ടിക്കൊണ്ടുപോകപ്പെട്ട 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നിഷേധിച്ചു. വാര്‍ത്ത ഊഹാപോഹം മാത്രമാണെന്നും ഇന്ത്യ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ സുരക്ഷിതരാണെന്ന വിവരമാണു ലഭിച്ചതെന്നും സുഷമ രാജ്യസഭയെ അറിയിച്ചു.

ഇറാക്കില്‍ വിമതസേന നടത്തിയ ആക്രമണത്തിനിടെ കഴിഞ്ഞ ജൂണ്‍ 15നാണു മൊസൂളിലെ ഫാക്ടറിയില്‍ നിന്നു 40 ഇന്ത്യക്കാരെ ഐഎസ്ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. ഇതില്‍ ഭീകരവാദികളുടെ പിടിയില്‍നിന്നു രക്ഷപെട്ട ഹര്‍ജീത് മസ്സി എന്നയാളെ ഉദ്ധരിച്ച് ഒരു വാര്‍ത്താ ഏജന്‍സിയാണ് മറ്റുള്ളവര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയത്.

ഇവരോടൊപ്പമുണ്ടായിരുന്ന ബംഗ്ളാദേശികളെ തീവ്രവാദികള്‍ പിന്നീടു വിട്ടയച്ചിരുന്നു. നിര്‍മാണത്തൊഴിലാളികളായ ബംഗ്ളാദേശികളായ ഷാഫി ഇസ്ലാം, ഹസന്‍ എന്നിവരോട് ഹര്‍ജീത് പറഞ്ഞതായി അറിയിച്ചതെന്നായിരുന്നു വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ബന്ദികളില്‍ ഹര്‍ജീത് മാത്രമാണു രക്ഷപ്പെട്ടതെന്നും മറ്റുള്ളവരെ കൊല്ലുന്നതു കണ്ടുവെന്ന് ഹര്‍ജീത് തങ്ങളോടു പറഞ്ഞുവെന്നുമായിരുന്നു ഇവര്‍ വെളിപ്പെടുത്തിയത്.


എന്നാല്‍, വാര്‍ത്ത തെറ്റാണെന്നു സ്ഥിരീകരിച്ച സുഷമ സ്വരാജ്, 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടിട്ടില്ലെന്ന് ആറു വ്യത്യസ്ത കേന്ദ്രങ്ങളില്‍നിന്നും വിവരം ലഭിച്ചിട്ടുണ്െടന്നും ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുക എന്നതു തന്റെ ഉത്തരവാദിത്തമാണെന്നും വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.