കാന്തല്ലൂരിലെ അണക്കെട്ട് നിര്‍മാണം: കേരളത്തെ തടയണമെന്നാവശ്യപ്പെട്ടു തമിഴ്നാട് സുപ്രീം കോടതിയില്‍
കാന്തല്ലൂരിലെ അണക്കെട്ട് നിര്‍മാണം: കേരളത്തെ തടയണമെന്നാവശ്യപ്പെട്ടു തമിഴ്നാട് സുപ്രീം കോടതിയില്‍
Saturday, November 29, 2014 11:58 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഇടുക്കി ജില്ലയിലെ കാന്തല്ലൂരില്‍ കേരളം അണക്കെട്ട് നിര്‍മിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചു. പാമ്പാറില്‍ കാന്തല്ലൂരിലെ പട്ടിശേരിയില്‍ അണക്കെട്ട് നിര്‍മിക്കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനം 2007ലെ കാവേരി ട്രൈബ്യൂണല്‍ വിധിയുടെ ലംഘനമാണെന്നും തമിഴ്നാട് സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു.

കാവേരി നദിയുടെ പോഷകനദിയായ അമരാവതിയുടെ പോഷകനദി മാത്രമാണ് പാമ്പാറെന്നും അതില്‍ പട്ടിശേരി അണക്കെട്ട് നിര്‍മിക്കുന്നതു തടയണമെന്നുമാണ് തമിഴ്നാടിന്റെ ആവശ്യം. ചെങ്ങളാര്‍ ജലസേചന പദ്ധതിയുടെ ഭാഗമായ കാന്തല്ലൂര്‍, പട്ടിശേരി, പൂല്ലാഡി അണക്കെട്ടുകള്‍ക്ക് 0.8 ടിഎംസി ജലം മാത്രം മതിയെന്നാണ് കേരളം നേരത്തെ അറിയിച്ചിട്ടുള്ളത്.

എന്നിട്ടും രണ്ട് ടിഎംസി ജലം കൊള്ളുന്ന അണക്കെട്ടാണ് കേരളം നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. ഇത് കാവേരി ട്രൈബ്യൂണല്‍ വിധിയുടെ ലംഘനമാണ്. പദ്ധതിയുടെ വിശദാംശങ്ങള്‍ കേരളം കൈമാറിയിട്ടില്ലെന്നും പദ്ധതി നടത്തിപ്പു നിരീക്ഷിക്കേണ്ട കാവേരി മാനേജ്മെന്റ് ബോര്‍ഡ് ഇതുവരെ രൂപീകരിച്ചിട്ടില്ലെന്നും തമിഴ്നാട് ചൂണ്ടിക്കാട്ടുന്നു.


കേരളം വെള്ളം കൊണ്ടു പോവുന്നത് അമരാവതി പ്രദേശത്തെ തമിഴ്നാടിന്റെ വികസന പ്രവര്‍ത്തനങ്ങളെയും കൃഷിയെയും പ്രതികൂലമായി ബാധിക്കുമെന്നും അപേക്ഷ പറയുന്നു. ഇക്കാര്യത്തില്‍ സുപ്രീം കോടതി ഇടപെടണമെന്നും അപേക്ഷയില്‍ ആവശ്യപ്പെടുന്നു. വിഷയം ചൂണ്ടിക്കാട്ടി കേരള മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും വരെ കത്തയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നും അപേക്ഷയില്‍ വിശദമാക്കുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ കേരളം നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിശോധിക്കാനിരിക്കേയാണ് തമിഴ്നാടിന്റെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.