ലഖ്വിയുടെ ജാമ്യം മുംബൈ ഭീകരാക്രമണ കേസിനു തിരിച്ചടി: രാജ്നാഥ് സിംഗ്
ലഖ്വിയുടെ ജാമ്യം മുംബൈ ഭീകരാക്രമണ കേസിനു തിരിച്ചടി:  രാജ്നാഥ് സിംഗ്
Friday, December 19, 2014 12:24 AM IST
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിന്റെ സൂത്രധാരന്‍ സാഖിര്‍ റഹ്മാന്‍ ലഖ്വിക്കു പാക്കിസ്ഥാനിലെ ഭീകരവിരുദ്ധകോടതി ജാമ്യമനുവദിച്ചതു കേസിന്റെ തുടര്‍നടപടികളില്‍ തിരിച്ചടിയാകുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ കോടതിയുടെ തീരുമാനം നിര്‍ഭാഗ്യകരമാണെന്നു പറഞ്ഞ ആഭ്യന്തരമന്ത്രി പെഷവാറില്‍ 130 സ്കൂള്‍ കുട്ടികളെ ഭീകരര്‍ കൊലപ്പെടുത്തി രണ്ടുദിവസത്തിനകമാണു ജാമ്യം നല്‍കിയതെന്നും ചൂണ്ടിക്കാട്ടി.

കോടതിവിധിക്കെതിരേ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഉന്നത കോടതിയെ സമീപിക്കുമെന്നാണു പ്രതീക്ഷ. ലഷ്കര്‍ ഇ ത്വയ്ബ തലവന്‍ ഹാഫിസ് സയിദ് ഉള്‍പ്പെടെ ഇന്ത്യ ആവശ്യപ്പെടുന്ന കുറ്റവാളികളെ വിട്ടുതരാന്‍ പാക്കിസ്ഥാന്‍ തയാറാകണം. ഇക്കാര്യം ഇസ്ളാമാബാദുമായി സംസാരിക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോടാവശ്യപ്പെടും.


പെഷവാര്‍ സംഭവത്തിനുശേഷം പാക് പ്രധാനമന്ത്രിയുമായി നടത്തിയ സംഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്താണ് പറഞ്ഞതെന്ന ചോദ്യത്തിന്, ഇത്തരമൊരു ദുരന്തത്തിനുശേഷം പ്രധാനമന്ത്രി എന്താണോ ചെയ്യേണ്ടിയിരുന്നത് അതാണു മോദി ചെയ്തതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.