പീഡനങ്ങള്‍ക്കു പരിഹാരം പ്രാര്‍ഥനയും ത്യാഗങ്ങളും: പി.ജെ. കുര്യന്‍
പീഡനങ്ങള്‍ക്കു പരിഹാരം പ്രാര്‍ഥനയും ത്യാഗങ്ങളും: പി.ജെ. കുര്യന്‍
Tuesday, December 23, 2014 12:28 AM IST
പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങള്‍ക്കു പരിഹാരം പ്രാര്‍ഥനയും ത്യാഗങ്ങളുമാണെന്നു രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യനും സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ് ഡോ. ആല്‍ബര്‍ട്ട് ഡിസൂസയും അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ഭരണഘടന ഉള്ളിടത്തോളം ന്യൂനപക്ഷങ്ങളുടെ പൌരാവകാശങ്ങള്‍ ആര്‍ക്കും കവരാന്‍ കഴിയില്ലെന്നും പ്രഫ. കുര്യന്‍ പറഞ്ഞു.

ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി ഇന്നലെ രാത്രി ഡല്‍ഹിയില്‍ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പി.ജെ. കുര്യന്‍. ഇപ്പോഴത്തെ വിവാദങ്ങളില്‍ പ്രാര്‍ഥനയാണു ക്രൈസ്തവര്‍ സ്വീകരിക്കേണ്ട പ്രധാന ആയുധം. രാജ്യത്തെയും ലോകത്തിലെയും മുഴുവന്‍ ജനങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുകയും സമൂഹത്തിലെ ഏറ്റവും ദരിദ്രനും അവഗണിക്കപ്പെട്ടവനുംവേണ്ടി പ്രവര്‍ത്തിക്കുകയുമാണു ക്രിസ്മസിന് ലോകത്തിനു നല്‍കാവുന്ന വലിയ സമ്മാനം. ഏറ്റവും പാവപ്പെട്ടവനെയാണു യേശു പ്രത്യേകം തെരഞ്ഞെടുത്തതെന്ന കാര്യം ആരും വിസ്മരിക്കരുതെന്നും പ്രഫ. കുര്യന്‍ പറഞ്ഞു.


ഡല്‍ഹി ആര്‍ച്ച്ബിഷപ് ഡോ. അനില്‍ തോമസ് കൂട്ടോ, ഫരീദാബാദ് ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, മലങ്കരസഭാ ബിഷപ് ജേക്കബ് മാര്‍ ബര്‍ണബാസ്, വത്തിക്കാന്‍ സ്ഥാനപതി കാര്യാലയത്തിലെ ചാര്‍ജ് ഡി അഫയേഴ്സ് മോണ്‍. മൌറോ ലല്ലി, സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജോസഫ് ചിന്നയ്യന്‍, കാരിത്താസ് ഇന്ത്യ അസിസ്റന്റ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി എന്നിവര്‍ പ്രസംഗിച്ചു.

എംപിമാരായ പ്രഫ. കെ.വി. തോമസ്, ശശി തരൂര്‍, ജോയി ഏബ്രഹാം, ജോയിസ് ജോര്‍ജ്, യേശുദാസ് ശീലം തുടങ്ങി നിരവധി പ്രമുഖര്‍ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.