ഡല്‍ഹിയില്‍ അതിശൈത്യം
ഡല്‍ഹിയില്‍ അതിശൈത്യം
Tuesday, December 23, 2014 12:22 AM IST
ന്യൂഡല്‍ഹി: ക്രിസ്മസിനു രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കേ ഡല്‍ഹി അതിശൈത്യത്തില്‍ തണുത്തു വിറയ്ക്കുന്നു. 4.2 ഡിഗ്രി സെല്‍ഷ്യസ് എന്ന ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയ തണുത്തുറഞ്ഞ പുലര്‍കാലത്തേക്കാണ് ഇന്നലെ ഡല്‍ഹി കണ്ണു തുറന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിനുള്ളിലെ ഏറ്റവും ശൈത്യമേറിയ കാലാവസ്ഥയാണ് ഇപ്പോള്‍ ഡല്‍ഹിയില്‍. ഇനിയുള്ള ദിവസങ്ങള്‍ ഡല്‍ഹിക്കു മീതെ വൈകി വരുന്ന സൂര്യന്‍ ഏറെ നേരം തെളിഞ്ഞുനില്‍ക്കാതെ ഉച്ചതിരിയുമ്പോള്‍ തന്നെ അസ്തമനത്തിനു പുറപ്പെടും.

ഈ സീസണിലെ ഏറ്റവും കുറ ഞ്ഞ താപനിലയാണിതെന്ന് ഇന്ത്യാ മെട്രോളജിക്കല്‍ വകുപ്പിലെ കാലാവസ്ഥാ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

കനത്ത മൂടല്‍ മഞ്ഞു കാരണം നിരവധി ട്രെയിന്‍-വിമാന സര്‍വീസുകള്‍ റദ്ദാക്കി. 30 വിമാനങ്ങളുടെ സര്‍വീസ് ദീര്‍ഘനേരം വൈകി. അഞ്ചിലധികം വിമാനങ്ങള്‍ റദ്ദാക്കിയതായാണു വിവരം. അമ്പതോളം ട്രെയിനുകള്‍ റദ്ദാക്കുകയും പന്ത്രണ്ട് ട്രെയിനുകളുടെ സമയം പുനര്‍ക്രമീകരിക്കുകയും ചെയ്തു. ഉച്ചയ്ക്കു പോലും 50 മീറ്ററിനപ്പുറമുള്ള കാഴ്ചകളെ മൂടല്‍മഞ്ഞു മറയ്ക്കുന്നുണ്ടായിരുന്നു. ഞായറാഴ്ച ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില 15 ഡിഗ്രി സെല്‍ഷസ് ആയിരുന്നു.


ഒരു ഘട്ടത്തില്‍ താപനില 6.4 ഡിഗ്രി സെല്‍ഷസ് വരെയെത്തി. ഈയാഴ്ചയില്‍ ഏറ്റവും കൂടിയ താപനില 16 ഡിഗ്രി സെല്‍ഷസും കുറഞ്ഞത് അഞ്ച് ഡിഗ്രി സെല്‍ഷസ് വരെയും അനുഭവപ്പെട്ടേക്കാമെന്നാണു കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വടക്കന്‍ സംസ്ഥാനങ്ങളിലെല്ലാം കടുത്ത തണുപ്പാണ് ഈ ശൈത്യകാലത്ത് അനുഭവപ്പെടുന്നത്. കഠിനശൈത്യത്തില്‍ ഉത്തര്‍പ്രദേശില്‍ ഇന്നലെ ഒരാള്‍ മരണപ്പെട്ടു. ഡല്‍ഹിയില്‍ ഇതുവരെ മൂന്നുപേര്‍ മരിച്ചു.ജമ്മു കാഷ്മീരില്‍ ശൈത്യകാലത്തെ അതികഠിനമായ 40 ദിനങ്ങള്‍(ചിലായി കാലന്‍) ഞായറാഴ്ച ആരംഭിച്ചു. ഈ ദിനങ്ങളില്‍ താഴ്വരകളില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്കു സാധ്യതയുണ്ട്. ശ്രീനഗറില്‍ 1.8 ഡിഗ്രി സെല്‍ഷസാണു രേഖപ്പെടുത്തിയത്. തണുത്ത കാലാവസ്ഥയില്‍ പഞ്ചാബിലും ഹരിയാനയിലും ജനജീവിതം ദുസ്സഹമായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.