ഹിന്‍ഡാല്‍കോയ്ക്ക് ആനുകൂല്യം നല്കിയിട്ടില്ലെന്നു മന്‍മോഹന്‍ സിംഗ്
ഹിന്‍ഡാല്‍കോയ്ക്ക് ആനുകൂല്യം നല്കിയിട്ടില്ലെന്നു മന്‍മോഹന്‍ സിംഗ്
Wednesday, January 28, 2015 12:27 AM IST
ന്യൂഡല്‍ഹി: ഒഡീഷയിലെ താലാബിറ-രണ്ട് കല്‍ക്കരിപ്പാടം ഹിന്‍ഡാല്‍കോയ്ക്ക് ഒരു ആനുകൂല്യത്തിന്റെയും പേരിലല്ല, മാനദണ്ഡങ്ങള്‍ അനുസരിച്ചു മാത്രമാണു നല്കിയതെന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ടു പ്രത്യേക കോടതി നിര്‍ദേശപ്രകാരം മുന്‍ പ്രധാനമന്ത്രിയെ പത്തുദിവസം മുമ്പാണു സിബിഐ ചോദ്യം ചെയ്തത്.

മന്‍മോഹന്‍ സിംഗ് കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതലകൂടി വഹിച്ചിരുന്ന സമയത്ത് നടന്ന അഴിമിതിക്കേസിലാണ് ചോദ്യം ചെയ്തത്. കേസിന്റെ പുരോഗതി വ്യക്തമാക്കിക്കൊണ്ടു സിബിഐ ഇന്നലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മന്‍മോഹന്‍ സിംഗിന്റെ മൊഴിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹിന്‍ഡാല്‍കോയ്ക്ക് താലാബിറ-രണ്ട് കല്‍ക്കരിപ്പാടം അനുവദിക്കണമെന്നാവശ്യപ്പെട്ടു വ്യവസായി കുമാര്‍മംഗളം ബിര്‍ളയുടെ കത്ത് 2005 മേയ് 7, 2005 ജൂണ്‍ 17 തീയതികളില്‍ ലഭിച്ചശേഷം പ്രധാനമന്ത്രിയുടെ ഓഫീസിലും കല്‍ക്കരി മന്ത്രാലയത്തിലുമുണ്ടായ നടപടികളെക്കുറിച്ചാണ് സിബിഐ മന്‍മോഹന്‍സിംഗിനോടു ചോദിച്ചത്.

ഈ സമയത്തു മന്‍മോഹന്‍ സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.കെ.എ. നായര്‍, പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ബി.വി.ആര്‍. സുബ്രഹ്മണ്യന്‍ എന്നിവരുടെ മൊഴിയും സിബിഐ രേഖപ്പെടുത്തിയിരുന്നു. ഇതും കോടതിയില്‍ സമര്‍പ്പിച്ചു. കേസന്വേഷണം പൂര്‍ത്തിയാക്കാന്‍ രണ്ട് ആഴ്ചകൂടി സിബിഐ പ്രത്യേക കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.