തട്ടിപ്പു കേസ്: പി.എം. ഹംസയ്ക്കെതിരായ വാറന്റ് സുപ്രീംകോടതി ശരിവച്ചു
തട്ടിപ്പു കേസ്: പി.എം. ഹംസയ്ക്കെതിരായ വാറന്റ് സുപ്രീംകോടതി ശരിവച്ചു
Wednesday, January 28, 2015 12:27 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഡെന്റല്‍ കോളജ് തുടങ്ങാനെന്ന പേരില്‍ തട്ടിപ്പു നടത്തിയ കേസില്‍ മന്ത്രി എം.കെ. മുനീറിന്റെ സഹോദരീ ഭര്‍ത്താവും നാഷണല്‍ ഗയിംസ് ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ പി.എം. ഹംസയ്ക്കെതിരേ അറസ്റ് വാറണ്ട് പുറപ്പെടുവിച്ചതു സുപ്രീം കോടതി ശരിവച്ചു. ഹൈക്കോടതി ഉത്തരവ് ശരിവച്ചുകൊണ്ടാണു ജസ്റീസ് ടി.എസ്. ഠാക്കൂര്‍, എ.കെ. ഗോയല്‍ എന്നിവരുടെ ബെഞ്ചിന്റെ നടപടി. നാഷണല്‍ ഗയിംസ് കഴിഞ്ഞതിനുശേഷം പണം തിരികെ നല്‍കാമെന്നു ഹംസയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഇതു രണ്ടാമത്തെ തവണയാണു ഹംസയ്ക്കെതിരേ പുറപ്പെടുവിച്ച അറസ്റ് വാറണ്ട് സുപ്രീം കോടതി ശരിവയ്ക്കുന്നത്.

ഡെന്റല്‍ കോളജ് തുടങ്ങാനെന്ന പേരില്‍ ഗള്‍ഫ് ബിസിനസുകാരായ കണ്ണൂര്‍ സ്വദേശി ഷബീര്‍ അബ്ദുള്‍ ഖാദറില്‍ നിന്നു 3.75 കോടി രൂപ വാങ്ങിയതാണ് കേസ്. കോളജ് തുടങ്ങാത്തതിനാല്‍ പണം തിരികെ ചോദിച്ച് തലശേരി സബ്കോടതിയില്‍ കേസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് പണം ആറുമാസത്തിനകം 12 ശതമാനം പലിശ സഹിതം തിരികെ നല്‍കാമെന്ന് ഉറപ്പുനല്‍കിയതിനാല്‍ കേസ് തീര്‍പ്പാക്കി. എന്നാല്‍, പറഞ്ഞ കാലാവധി അവസാനിച്ചിട്ടും പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് കോഴിക്കോട് കോടതിയാണ് അറസ്റ് വാറണ്ട് പുറപ്പെടുവിച്ചത്.


അതിനെതിരേ ഹംസ നല്‍കിയ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി, എട്ടു ഗഡുക്കളായി പണം തിരികെ നല്‍കാനാണ് ഉത്തരവു പുറപ്പെടുവിച്ചത്. ആദ്യഗഡു സമയത്തിനു നല്‍കിയില്ലെങ്കില്‍ ഹംസയെ ജയിലില്‍ അടക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. ഇതിനെതിരേ ഹംസ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു ഹൈക്കോടതി വിധി ശരിവച്ച സുപ്രീം കോടതി 2014 ജൂലൈ ഏഴിനു പണം നല്‍കിയില്ലെങ്കില്‍ ഹംസയെ അറസ്റ് ചെയ്യാനും നിര്‍ദേശം നല്‍കി. എന്നാല്‍, രണ്ടു ഗഡു പണം അടച്ച ഹംസ മറ്റൊരു കേസുമായി തന്റെ കേസിനെ ചേര്‍ക്കാന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതു തള്ളിയ ഹൈക്കോടതി ഒക്ടോബര്‍ 31നകം പണം നല്‍കാന്‍ അന്തിമ നിര്‍ദേശം നല്‍കി. ഇതിനെതിരേയാണ് ഹംസ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. പലതവണ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഹര്‍ജി നല്‍കി സമയം സമ്പാദിച്ച ഹംസയ്ക്ക് ഇനിയും സമയം നല്‍കാനാവില്ലെന്നു പരമോന്നത കോടതി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.