ഒബാമ മടങ്ങി; മോദിയും മന്ത്രിമാരും തെരഞ്ഞെടുപ്പു ചൂടിലേക്ക്
Wednesday, January 28, 2015 12:34 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്നു മുതല്‍ മോദി തെരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ മുഴുകുമെന്നാണു സൂചന. മോദിക്കൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും പ്രചാര പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങും. ജനുവരി 31 മുതല്‍ ഫെബ്രുവരി നാലു വരെയുള്ള ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ നാലു തെരഞ്ഞെടുപ്പു റാലികളില്‍ പങ്കെടുക്കും.

വിജയം പ്രതീക്ഷിക്കുന്ന സ്ഥാനാര്‍ഥിക്കൊപ്പം ബിജെപിയുടെ പ്രധാനപ്പെട്ട പത്തു നേതാക്കള്‍ പ്രചാരണത്തിനിറങ്ങും. ത്രിലോക്പുരിയിലെ സ്ഥാനാര്‍ഥി കിരണ്‍ വൈദ്യക്കൊപ്പം പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ, കേന്ദ്രമന്ത്രിമാരായ ഹര്‍ഷ വര്‍ധന്‍, സുഷമ സ്വരാജ്, രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി, മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി തുടങ്ങിയവര്‍ പ്രചാരണത്തിനിറങ്ങും. മദിപ്പൂര്‍ സ്ഥാനാര്‍ഥി രാജ്കുമാറിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ റാലി നയിക്കാനെത്തുമെന്നാണു സൂചന. അമിത്ഷാ, കിരണ്‍ ബേദി, ഹേമ മാലിനി, സുഷമ സ്വരാജ്, ഷാനവാസ് ഹുസൈന്‍, മുക്താര്‍ അബാസ് നഖ്വി തുടങ്ങിയവര്‍ ഈ റാലിയിലും പങ്കെടുക്കും.


നംഗ് ലോയിലെ ബിജെപി സ്ഥാനാര്‍ഥി മനോജ് ഷൊക്കീനു വേണ്ടി സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പു റാലിയിലും മോദി പങ്കെടുക്കും. ജാട്ടുകള്‍ക്കു പ്രാമുഖ്യമുള്ള ഈ മണ്ഡലം പിടിച്ചടക്കുകയെന്നത് ബിജെപിയുടെ അഭിമാന പ്രശ്നം കൂടിയാണ്. കോണ്‍ഗ്രസും ആം ആദ്മിയും വാശിയോടെ മത്സരിക്കാനൊരുങ്ങുന്ന ഇവിടെ പാര്‍ട്ടി സ്ഥാനാര്‍ഥി മനോജ് ഷോക്കീനു വേണ്ടി പ്രചാരണം കൊഴുപ്പിക്കാന്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, ശത്രുഘ്നന്‍ സിംഗ്, മനോജ് തിവാരി, നവജ്യോത് സിദ്ദു തുടങ്ങിയവരുമെത്തും. കിരാരിയിലെ സ്ഥാനാര്‍ഥി അനില്‍ ഝായ്ക്കു വേണ്ടി കേന്ദ്ര മന്ത്രി ഉമാഭാരതി രംഗത്തിറങ്ങും. 70 സ്ഥാനാര്‍ഥികളുടെയും പട്ടിക പുറത്തു വിട്ട ബിജെപി വിവിഐപി തെരഞ്ഞെടുപ്പു പ്രചാരകരുടെ ലിസ്റ് രഹസ്യമായി വച്ചിരിക്കുകയാണ്. പ്രചാരണ യോഗത്തിനു പ്രമുഖ നേതാവ് എത്തുമെന്നു പ്രഖ്യാപിക്കുകയും എന്നാല്‍ തിരക്കുകള്‍ കാരണം എത്താതിരിക്കുകയും ചെയ്താല്‍ അതു പ്രതിച്ഛായ മങ്ങാനിടയാക്കുമെന്നാണു പ്രചാരണ റാലികളുടെ ചുമതലയുള്ള പാര്‍ട്ടി നേതാവ് അനില്‍ ജെയ്ന്‍ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.