കര്‍ണാടക മന്ത്രി രാജി പിന്‍വലിച്ചു
Monday, February 2, 2015 12:33 AM IST
ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി മന്ത്രിസഭയില്‍നിന്നുള്ള രാജി പ്രഖ്യാപിച്ച എക്സൈസ് മന്ത്രി സതീഷ് ജാര്‍കിഹൊളി തീരുമാനം പിന്‍വലിച്ചു. പുതിയ വകുപ്പു നല്‍കാമെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉറപ്പിനെത്തുടര്‍ന്നാണ് രാജി പിന്‍വലിക്കാനുള്ള തീരുമാനം.

കഴിഞ്ഞ ദിവസം രാത്രി പൊതുമരാമത്ത് മന്ത്രി എച്ച്.സി.മഹാദേവപ്പയുടെ ബംഗളൂരുവിലെ വസതിയില്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ജാര്‍കിഹൊളി രാജി പിന്‍വലിക്കുന്നതായി അറിയിച്ചത്. തത്കാലം ജാര്‍കിഹൊളി എക്സൈസ് മന്ത്രിയായി തുടരും. ഇന്ന് ആരംഭിക്കുന്ന നിയമസഭാസമ്മേളനത്തിനുശേഷം പുതിയൊരു വകുപ്പ് അദ്ദേഹത്തിനു നല്‍കും. സിദ്ധരാമയ്യ തങ്ങളുടെ നേതാവാണെന്നും സര്‍ക്കാരില്‍ തുടര്‍ന്നു പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ ജാര്‍കിഹൊളി പറഞ്ഞു.

കൂടിക്കാഴ്ചയില്‍ ഊര്‍ജമന്ത്രി ഡി.കെ.ശിവകുമാറും പങ്കെടുത്തു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രിയുടെ വീട്ടിലേക്കു പോകാതെ മന്ത്രി മഹാദേവപ്പയുടെ വീട്ടിലേക്കു പോകാനുള്ള ജാര്‍കിഹൊളിയുടെ തീരുമാനവും വിട്ടുവീഴ്ചയ്ക്കു തയാറായി മഹാദേവപ്പയുടെ വീട്ടിലേക്കു കൂടിക്കാഴ്ചയ്ക്കായി എത്താനുള്ള മുഖ്യമന്ത്രിയുടെ തീരുമാനവും ശ്രദ്ധേയമായി.


കഴിഞ്ഞ ചൊവ്വാഴ്ചയാണു ജാര്‍കിഹൊളി മന്ത്രിസ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്ത് മുഖ്യമന്ത്രിക്കു ഫാക്സ് ചെയ്തത്. മന്ത്രിസ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്നും സാമൂഹികപ്രവര്‍ത്തനത്തിനും പാര്‍ട്ടിപ്രവര്‍ത്തനത്തിനുമായി കൂടുതല്‍ സമയം ചെലവഴിക്കാനാണ് രാജിവയ്ക്കുന്നതെന്നും കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍, പുതിയൊരു വകുപ്പ് വേണമെന്ന ആവശ്യം മുഖ്യമന്ത്രി നിരാകരിച്ചതും എക്സൈസ് വകുപ്പില്‍ മുഖ്യമന്ത്രിയുടെ മകന്‍ രാകേഷ് നടത്തുന്ന ഇടപെടലുകളുമാണ് രാജിക്കു പിന്നിലെ യഥാര്‍ഥ കാരണം.

രാജിക്കത്ത് മുഖ്യമന്ത്രിക്ക് അയച്ചശേഷം ബെലാഗവിയിലെ കുടുംബവീട്ടില്‍ കഴിയുകയായിരുന്ന ജാര്‍കിഹൊളിയെ ബംഗളൂരുവില്‍ കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രി സിദ്ധരാമയ്യ ക്ഷണിക്കുകയായിരുന്നു.

ബെലാഗവി ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ലക്ഷ്മി ഹെബ്ബാള്‍ക്കര്‍, എംഎല്‍എ ഫിറോസ് സേട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച ബംഗളൂരുവിലെത്തി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചാണ് അനുനയ ചര്‍ച്ചയ്ക്ക് അവസരമൊരുക്കിയത്.

അതേസമയം, വകുപ്പുമാറ്റമെന്ന ജാര്‍കിഹൊളിയുടെ ആവശ്യം അടുത്ത മന്ത്രിസഭാ അഴിച്ചുപണിയില്‍ പരിഗണിക്കുമെന്നും വകുപ്പുമാറ്റമല്ലാതെ മറ്റൊരു ആവശ്യവും അദ്ദേഹം ഉന്നയിച്ചിട്ടില്ലെന്നും കൊപ്പലില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ സിദ്ധരാമയ്യ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.