എന്‍. ശ്രീനിവാസന്‍ സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞു
എന്‍. ശ്രീനിവാസന്‍ സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞു
Saturday, February 28, 2015 12:14 AM IST
ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവയ്പു കേസിലെ ഉത്തരവു നിലനില്‍ക്കെ ബിസിസിസിയുടെ ഭരണസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചതിന് എന്‍. ശ്രീനിവാസന്‍ സുപ്രീംകോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ചു. ശ്രീനിവാസന്റെ നടപടി ചോദ്യംചെയ്തു ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബിഹാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണു മാപ്പപേക്ഷിച്ചത്. മാപ്പ് സ്വീകരിച്ച കോടതി, മാര്‍ച്ച് രണ്ടിനു നടക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ ശ്രീനിവാസന്‍ അധ്യക്ഷത വഹിക്കുകയോ പങ്കെടുക്കുകയോ ചെയ്യതരുതെന്നു കര്‍ശന നിര്‍ദേശവും നല്‍കി. ഇതോടെ ബിസിസിഐ തെരഞ്ഞെടുപ്പില്‍ ശ്രീനിവാസന്‍ മത്സരിക്കില്ലെന്ന് ഉറപ്പായി.

അതേസമയം, പൊതു അംഗം എന്ന നിലയില്‍ ബിസിസിഐ പ്രസിഡന്റു തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താമെന്നും കോടതി വ്യക്തമാക്കി. തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എന്ന പദവിയുടെ ബലത്തിലാണ് അടുത്തിടെ നടന്ന ബിസിസിഐയുടെ ഭരണസമിതി യോഗത്തില്‍ കോടതി വിലക്കിനെ മറികടന്നു ശ്രീനിവാസന്‍ അധ്യക്ഷനായത്. ഇതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.


ബിസിസിഐ അധ്യക്ഷസ്ഥാനത്തേക്ക് ഏറ്റവും അടുത്ത വിശ്വസ്തരില്‍ ആരെയെങ്കിലും രംഗത്തിറക്കാന്‍ ശ്രീനിവാസന്‍ ശ്രമം തുടരുമെന്നാണ് അറിയുന്നത്. നിലവില്‍ ബിസിസിഐയുടെ സെക്രട്ടറിയായ സഞ്ജയ് പട്ടേലിനെ അധ്യക്ഷസ്ഥാനത്തേക്കു കൊണ്ടുവരാനാണ് ശ്രീനിവാസനു താത്പര്യമെന്നും അറിയുന്നു.

മുന്‍ അധ്യക്ഷന്‍ ജഗ്മോഹന്‍ ഡാല്‍മിയ, ഉപാധ്യക്ഷന്‍ രാജീവ് ശുക്ള എന്നിവരുടെ പേരുകളും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. അതേസമയം, ശ്രീനിവാസന്റെ ടീമിനെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ മേധാവിയും എന്‍സിപി നേതാവുമായ ശരദ് പവാറും സംഘം എന്ത് വിലക്കൊടുത്തും നേരിടും. ഈസ്റ് സോണിനാണ് ഇത്തവണ ബിസിസിഐ അധ്യക്ഷനെ നാമനിര്‍ദേശം ചെയ്യാന്‍ അവസരം ലഭിക്കുക.

കഴിഞ്ഞ ജനുവരി 22ന് ഐപിഎല്‍ കേസില്‍ വിധി പറയവേ വ്യത്യസ്ത താത്പര്യം നിലനില്‍ക്കുന്നിടത്തോളം കാലം ശ്രീനിവാസനു മത്സരിക്കാനാവില്ലെന്നും ബിസിസിഐയില്‍ സ്ഥാനമാനങ്ങള്‍ വഹിക്കാനാവില്ലെന്നും സുപ്രീംകോടതി വിധിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.