ബിജെപി-പിഡിപി കൂട്ടുകെട്ട്: വിമര്‍ശനവുമായി കോണ്‍ഗ്രസ്
ബിജെപി-പിഡിപി കൂട്ടുകെട്ട്: വിമര്‍ശനവുമായി കോണ്‍ഗ്രസ്
Monday, March 2, 2015 12:02 AM IST
ന്യൂഡല്‍ഹി/ജമ്മു: കാഷ്മീരില്‍ ബിജെപി-പിഡിപി കൂട്ടുകെട്ടു സര്‍ക്കാരുണ്ടാക്കിയതിനു പിന്നാലെ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിനു മുന്നറിയിപ്പുമായി കോണ്‍ഗ്രസ്. ബിജെപിയുടെ മതപരിവര്‍ത്തന അജന്‍ഡയെ സൂക്ഷിക്കണമെന്നും സംസ്ഥാനത്തിന്റെ ഭരണഘടനയെ എതിര്‍ക്കുന്ന ബിജെപി എംഎല്‍എമാരോടു ചേര്‍ന്നു പിഡിപിക്ക് എങ്ങനെ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നു കാത്തിരുന്നു കാണണമെന്നും രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.

കാഷ്മീര്‍ മന്ത്രിസഭയുടെ പ്രധാന തീരുമാനങ്ങള്‍ ഇനി ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരിലാകും എടുക്കുകയെന്നും ആസാദ് പരിഹസിച്ചു.

മുന്‍പു പ്രഖ്യാപിച്ചതുപോലെ സത്യപ്രതിജ്ഞയ്ക്കു മുമ്പു സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടി പ്രഖ്യാപിക്കാത്തതു ബിജെപി-പിഡിപി സഖ്യത്തിന്റെ ഒത്തുകളിയുടെ തെളിവാണെന്നു കാഷ്മീരിലെ മുതിര്‍ന്ന സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി ആരോപിച്ചു. ബിജെപി-പിഡിപി ബന്ധം രണ്ടു മാസത്തില്‍ കൂടുതല്‍ തുടരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ബിജെപി-പിഡിപി മന്ത്രിസഭയ്ക്കെതിരേ കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ജയിച്ച ദിവസം എകെ 47 തോക്ക് ഉയര്‍ത്തി വെടിവച്ച എംഎല്‍എ അഷ്റഫ് ഗനി മിറിനെതിരേ, മന്ത്രിയാകുന്ന സമയത്ത് ഏതുതരത്തിലുള്ള ആഘോഷമാണു സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന ചോദ്യവും ഒമര്‍ ട്വിറ്ററില്‍ ഉയര്‍ത്തി. മന്ത്രിസഭയില്‍ കാര്‍ഗില്‍ പ്രവിശ്യക്കു പ്രാതിനിധ്യം കുറഞ്ഞതിനെയും ഒമര്‍ വിമര്‍ശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.