എയര്‍സെല്‍-മാക്സിസ് കേസ്: മാരന്‍ സഹോദരന്മാര്‍ കോടതിയില്‍ ഹാജരായി
Tuesday, March 3, 2015 12:16 AM IST
ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ടെലികോം മന്ത്രി ദയാനിധി മാരനും സഹോദരന്‍ കലാനിധി മാരനും എയര്‍സെല്‍- മാക്സിസ് കേസില്‍ 2ജി സ്പെഷല്‍ കോര്‍ട്ട് മുമ്പാകെ ഇന്നലെ ഹാജരായി. കോടതിയില്‍ നേരിട്ടു ഹാജരാകാനുള്ള ഉത്തരവിനെത്തുടര്‍ന്ന് സിബിഐ സ്പെഷല്‍ ജഡ്ജ് ഒ.പി. സയിനിക്കു മുമ്പാകെയാണു മാരന്‍ സഹോദരന്മാര്‍ ഹാജരായത്. ഇരുവര്‍ക്കും പ്രത്യേകം ജാമ്യം അനുവദിക്കാനുള്ള അപേക്ഷയിലുള്ള വിധിപറയല്‍ 16-ാം തീയതിയിലേക്കു നീട്ടി.

മാരന്‍ സഹോദരന്മാര്‍ക്കൊപ്പം സണ്‍ ഡയറക്ട് ടിവി പ്രൈവറ്റ് ലിമിറ്റഡിനുമാണു കോടതി മുമ്പാകെ ഹാജരാകാനുള്ള ഉത്തരവുണ്ടായിരുന്നതെന്ന് സിബിഐ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കെ.കെ. ഗോയല്‍ പറഞ്ഞു.

സണ്‍ ഡയറക്ട് ടിവി ലിമിറ്റഡില്‍നിന്നുള്ള പ്രതിനിധിയും ഇന്നലെ കോടതിയില്‍ ഹാജരായി. കേസില്‍ ഉള്‍പ്പെട്ട മൌറീഷ്യസ് ആസ്ഥാനമായുള്ള സ്ഥാപനത്തിനും സമന്‍സ് അയച്ചിരുന്നെങ്കിലും അവര്‍ക്ക് ഇതുസംബന്ധിച്ച വിവരം ലഭിച്ചില്ലെന്ന് അറിയിച്ചതായും ഗോയല്‍ കോടതിയില്‍ അറിയിച്ചു.


കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29നു മാരന്‍ സഹോദന്മാര്‍, മലേഷ്യന്‍ ബിസിനസ് പ്രമുഖനും മാക്സിസ് ഗ്രൂപ്പ് മേധാവിയുമായ ടി. അനന്ത കൃഷ്ണന്‍ എന്നിവര്‍ക്കു പുറമേ അഞ്ചു പേര്‍ക്കുകൂടി കുറ്റപത്രമുണ്ട്. സെഷന്‍ 120ബി (കുറ്റകരമായ ഗൂഢാലോചന) പ്രകാരമാണ് ഇവര്‍ക്കെതിരേ കേസ് എടുത്തിരിക്കുന്നത്. 2 ജി പങ്കാളിത്തം മാക്സിസ് ഗ്രൂപ്പിനു നല്കാന്‍ തനിക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്ന എന്ന് എയര്‍സെല്‍ ഉടമ സി. ശിവശങ്കരന്റെ പരാതിയെത്തുടര്‍ന്ന് 2011 ഏപ്രില്‍-മേയിലാണ് എയര്‍സെല്‍-മാക്സിസ് കേസിനു തുടക്കമായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.