മേക്ക് ഇന്‍ ഇന്ത്യക്കു പുറമേ “ഗ്രോ ഇന്‍ ഇന്ത്യ’ പദ്ധതിയും വേണമെന്നു ജോയി ഏബ്രഹാം എംപി
Tuesday, March 3, 2015 12:21 AM IST
ന്യൂഡല്‍ഹി: മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയോടൊപ്പം “ഗ്രോ ഇന്‍ ഇന്ത്യ’ പദ്ധതിയും വേണമെന്നു രാജ്യസഭയില്‍ ജോയി ഏബ്രഹാം എംപി. രാജ്യസഭയില്‍ നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കവേയാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. ഇന്ത്യയെ മാനുഫാക്ചറിംഗ് ഹബ് ആക്കി മാറ്റാനുള്ള മേക്ക് ഇന്‍ ഇന്ത്യ പദ്ധതി രാജ്യത്തെ കാര്‍ഷിക മേഖലയുടെ തളര്‍ച്ചയ്ക്ക് ഇടയാക്കരുത്.

ഭക്ഷ്യ ധാന്യങ്ങളും സ്വാഭാവിക റബര്‍ പോലെയുള്ള വ്യാവസായിക അസംസ്കൃത വസ്തുക്കളും ഉത്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്കു പ്രോത്സാഹനം നല്‍കാന്‍ ഗ്രോ ഇന്ത്യാ പദ്ധതി വേണം. ഭക്ഷ്യ സ്വയം പര്യാപ്തത നിലനിര്‍ത്താനും സുപ്രധാന വ്യവസായ അസംസ്കൃത വസ്തുവെന്ന നിലയില്‍ സ്വാഭാവിക റബറിന്റെ ഇറക്കുമതി ഒഴിവാക്കി വിലപ്പെട്ട വിദേശ നാണ്യം സംരക്ഷിക്കാനും ഇതാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.


ദേശീയ തൊഴില്‍ ഉറപ്പു പദ്ധതിയില്‍ ഡയറി ഫാമിംഗ് കൂടി ഉള്‍പ്പെടുത്തി ക്ഷീര കര്‍ഷകരെ സഹായിക്കണമെന്നുള്ള കേരള സര്‍ക്കാരിന്റെ ആവശ്യവും അദ്ദേഹം സഭയില്‍ ഉന്നയിച്ചു. സബ്സിഡിയോടു കൂടിയ ഗ്യാസ് സിലിണ്ടറിന്റെ അടിസ്ഥാന വിലയില്‍ കുറവു വരുത്താതെ ഉപഭോക്താക്കള്‍ക്കു ബാങ്ക് വഴി തിരികെ നല്‍കുന്ന സബ്സിഡിയില്‍ കുറവു വരുത്തുന്ന ഓയില്‍ കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്നും ജോയി എബ്രഹാം രാജ്യ സഭയില്‍ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.