മധ്യപ്രദേശിലെ ആംആദ്മി നേതാവ് രാജിവച്ചു
Thursday, March 5, 2015 12:24 AM IST
ഭോപാല്‍: ആംആദ്മി പാര്‍ട്ടിയുടെ സ്ഥാപകനേതാവും ദേശീയ കൌണ്‍സില്‍ അംഗവുമായ ശരദ് സിംഗ് കുംറെ രാജിവച്ചു. പാര്‍ട്ടിയില്‍ ജനാധിപത്യം ഇല്ലെന്നും മുതിര്‍ന്ന നേതാക്കളായ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും ഉന്നയിക്കുന്ന കാര്യങ്ങള്‍ ശരിയാണെന്നും ഇദ്ദേഹം പറഞ്ഞു. 2011ല്‍ അന്നാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ പങ്കെടുത്ത ഇദ്ദേഹം പിന്നീടു ആംആദ്മി പാര്‍ട്ടിയില്‍ ചേരുകയായിരുന്നു. ആദ്യഘട്ടത്തില്‍ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ചവരാരും ഇന്നു സജീവമല്ല. പുതിയ അംഗങ്ങളാണു ഇപ്പോള്‍ ഇവരുടെ സ്ഥാനം കൈയാളുന്നത്.


താന്‍ പാര്‍ട്ടിയുടെ ഭോപ്പാല്‍ ഓഫീസില്‍ അക്രമം അഴിച്ചുവിട്ടുവെന്ന പരാതി സെക്രട്ടറി അക്ഷയ് ഹുങ്കയാണു കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. ഇതു കളവാണെന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ഹുങ്കയ്ക്കെതിരേ നടപടിയെടുക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. തന്നെ വ്യക്തിഹത്യ നടത്തിയ ഹുങ്കയ്ക്കും റിതേഷ് ശുക്ള എന്ന മറ്റൊരു നേതാവിനുമെതിരേ നടപടിയെടുക്കുന്നതിനു പകരം ഇവര്‍ക്കു കൂടുതല്‍ ചുമതലകള്‍ നല്‍കി ഉയര്‍ത്തുകയാണു പാര്‍ട്ടി ചെയ്തതെന്നും കുംറെ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.