വിവാദ ഡോക്യുമെന്ററി: പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നിയമ നടപടിക്ക്
Saturday, March 7, 2015 12:03 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടമാനഭംഗം പ്രമേയമാക്കി ഡോക്യുമെന്ററി തയാറാക്കിയ ബിബിസി സംഘത്തിനെതിരേ നിയമ നടപടിയെടുക്കുമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. പെണ്‍കുട്ടിയുടെ യഥാര്‍ഥ പേരോ ചിത്രമോ ഡോക്യുമെന്ററിയില്‍ ഉപയോഗിക്കരുതെന്നു കര്‍ശന നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അവരതു ലംഘിച്ചെന്നും അവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതിയുടെ അഭിമുഖമെടുക്കാന്‍ എത്തിയ ബിബിസി സംഘം ചട്ടലംഘനം നടത്തിയെന്ന ആരോപണം ഉയരുന്നതിനിടെയാണ് പുതിയ നടപടികളുമായി പെണ്‍കുട്ടിയുടെ മാതാപിതാക്കളും രംഗത്തെത്തിയിരിക്കുന്നത്.

രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടമാനഭംഗത്തെ ന്യായീകരിച്ചുള്ള പ്രതിയുടെ അഭിമുഖം പ്രസിദ്ധപ്പെടുത്തിയതിനു ബിബിസിക്കെതിരേ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങിയതിനു പിന്നാലെയാണ് ബിബിസി സംഘത്തിന്റെ ചട്ടലംഘനത്തെ ക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. തിഹാര്‍ ജയിലിലെ സന്ദര്‍ശക ചട്ടങ്ങള്‍ ലംഘിച്ചാണ് സംഘം അകത്തുകടന്ന് പ്രതിയുടെ അഭിമുഖമെടുത്തതെന്നും ഇവരുടെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട അധികൃതരെ ജയില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വിദേശികളാണെങ്കില്‍ ജയില്‍ സന്ദര്‍ശിക്കുന്നതിന്റെ ഉദ്ദേശ്യം, സന്ദര്‍ശകരുടെ പശ്ചാത്തല വിവരങ്ങള്‍ എന്നിവയെല്ലാം കര്‍ശനമായി പരിശോധിച്ചതിനു ശേഷമേ സന്ദര്‍ശനം അനുവദിക്കാവൂ എന്നാണ് 2012ല്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ വ്യക്തമാക്കുന്നത്.


എന്നാല്‍, നിര്‍ഭയ കേസിലെ പ്രതിയുമായുള്ള അഭിമുഖം ചിത്രീകരിക്കാനെത്തിയ സംഘത്തിനു ചട്ടങ്ങളൊന്നും ബാധകമായില്ല. ഇവരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ക്കായി ഇന്റലിജന്‍സ് ബ്യൂറോ, രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ), ഡല്‍ഹി പോലീസ് എന്നിവരെ ജയില്‍ അധികൃതര്‍ ബന്ധപ്പെട്ടിട്ടില്ല. കൂടാതെ, അഭിമുഖത്തില്‍ നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിംഗ് എങ്ങനെ സാധാരണ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടു എന്നതു സംബന്ധിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, ഡോക്യുമെന്ററി സംപ്രേഷണത്തിനുള്ള നിരോധനം റദ്ദാക്കണമെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് ആവശ്യപ്പെട്ടു.

ഡോക്യുമെന്ററി വിവാദത്തില്‍ ഇന്ത്യന്‍ നിലപാടുകളെ ആക്ഷേപിച്ച് ബിബിസിയും രംഗത്തെത്തി. പ്രതിച്ഛായയില്‍ ഏറെ ശ്രദ്ധവയ്ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയാണോ അതോ അദ്ദേഹത്തിനു വേണ്ടി ആഭ്യന്തര മന്ത്രാലയം നടത്തിയ നീക്കമാണോ ഡോക്യുമെന്ററിയുടെ നിരോധനത്തിനു പിന്നിലെന്നു വ്യക്തമല്ല.

ഇന്ത്യ നിരോധനങ്ങളുടെ രാജ്യമാണെന്ന സ്ഥിതിയാണെന്നും ഇവിടെ സിനിമയും പുസ്തകങ്ങളും മുതല്‍ ഏറ്റവും ഒടുവില്‍ ബീഫ് വരെ നിരോധിച്ചിരിക്കുകയാണെന്നും ബിബിസി പരിഹ സിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.