മുസ്ലിം സംവരണം നീക്കിയതിനെതിരേ പ്രതിപക്ഷം
Saturday, March 7, 2015 12:15 AM IST
മുംബൈ: മഹാരാഷ്ട്രയില്‍ മുസ്ലിം സംവരണം എടുത്തു മാറ്റിയതിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തി. വരുന്ന നിയമസഭാ സമ്മേളനത്തില്‍ വിഷയം ഉയര്‍ത്തുമെന്നും ഇവര്‍ പറയുന്നു. ന്യൂനപക്ഷവിഭാഗത്തിന്റെ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ക്കു നേരേ മുഖംതിരിച്ചുകൊണ്ടു വോട്ടു ബാങ്ക് മാത്രം ലക്ഷ്യമിട്ടു കൊണ്ടുള്ള രാഷ്ട്രീയമാണു ബിജെപി കളിക്കുന്നതെന്നു എന്‍സിപി ആരോപിച്ചു.

ബിജെപിയുടെ വര്‍ഗീയ മുഖം വ്യക്തമാക്കുന്ന നടപടിയാണു ഇതെന്നു നിയമനിര്‍മാണ സഭയിലെ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീല്‍ പറഞ്ഞു. മുസ്ലിം വിഭാഗത്തിനു സംവരണം എന്ന കോണ്‍ഗ്രസിന്റെ ആവശ്യം കോടതി പോലും അംഗീകരിച്ചതാണ്. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനും തങ്ങള്‍ക്കു വോട്ടു ചെയ്യുന്നവര്‍ മാത്രം മതി ഇവിടെ എന്ന സന്ദേശം ന്യൂനപക്ഷത്തിനു നല്‍കാനുമാണു ഈ അവസരം ബിജെപി ഉപയോഗിക്കുന്നത്.


സച്ചാര്‍, രംഗനാഥ് മിശ്ര, മുഹമ്മദ് ഉര്‍ റഹ്മാന്‍ എന്നീ കമ്മിറ്റികളുടെയെല്ലാം റിപ്പോര്‍ട്ടുകള്‍ മുസ്ലിംകളുടെ സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ നിലവാരം ദളിതരുടേതിനേക്കാള്‍ മോശമാണെന്നു സാക്ഷ്യപ്പെടുത്തിയിട്ടും ഇങ്ങനെയുള്ള നടപടി കൈക്കൊണ്ടതു വര്‍ഗീയതയാണെന്നു എന്‍സിപി നേതാവ് ജിതേന്ദ്ര അവ്ഹദ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.