ഗോവ വിമാനാപകടം: വനിതാ ഓഫീസറുടെ മൃതദേഹം കണ്െടത്തി
Friday, March 27, 2015 12:22 AM IST
പനാജി: ഗോവയ്ക്കു സമീപം നാവികസേനയുടെ ചെറുവിമാനം ബുധനാഴ്ച കടലില്‍ തകര്‍ന്നുവീണു കാണാതായ വനിതാ ഓഫീസറുടെ മൃതദേഹം കണ്െടത്തി. രണ്ടു ഓഫീസര്‍മാരെയാണ് കാണാതായത്.

ലഫ്റ്റന്റ് കിരണ്‍ ഷെഖാവത്തിന്റെ മൃതദേഹമാണ് ഇന്നലെ സേന കണ്െടത്തി ഗോവയിലേക്കു കൊണ്ടുവന്നത്. വിമാനാവശിഷ്ടളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു മൃതദേഹമെന്നു സേനാ വക്താവ് ക്യാപ്റ്റന്‍ ഡി.കെ. ശര്‍മ അറിയിച്ചു. സമുദ്രമേഖലയില്‍ നിരീക്ഷണത്തിന്റെ ഉത്തരവാദിത്വമായിരുന്നു കിരണ്. റിപ്പബ്ളിക് ദിന പരേഡില്‍ വനിതകള്‍ മാത്രം ഉള്‍പ്പെട്ട സംഘത്തില്‍ ലഫ്. കിരണും പങ്കെടുത്തിരുന്നു.

നാവികസേനയുടെ ഐഎന്‍എസ് മക്കാര്‍ എന്ന കപ്പലിലെ സംഘമാണ് 60 അടിയോളം താഴ്ചയില്‍ വലിയൊരു ലോഹക്കഷണം കണ്െടത്തിയത്. വിശദമായ പരിശോധനയില്‍ അതു വിമാന ഭാഗമാണെന്നു വ്യക്തമായതിനെത്തുടര്‍ന്നാണ് ആ സ്ഥലത്തു തെരച്ചില്‍ ശക്തമാക്കിയത്. തീരസംരക്ഷണ സേനയുടെയും നാവികസേനയുടേതുമായി 12 കപ്പലുകളാണ് തെരച്ചിലില്‍ ഏര്‍പ്പെ ട്ടിരിക്കുന്നത്.


ബുധനാഴ്ചയാണ് സേനയുടെ ഡോണിയര്‍ ഗോവന്‍ തീരത്തുനിന്ന് 25 നോട്ടിക്കല്‍ മൈല്‍ അകലെ സമുദ്രത്തില്‍ തകര്‍ന്നുവീണത്. രണ്ടുദിവസമായി നാവിക സേനയുടെ കപ്പലുകളും ബോട്ടുകളും ഊര്‍ജിത തെരച്ചില്‍ നടത്തിവരുകയായിരുന്നു. വിമാനത്തിന്റെ പൈലറ്റ് കമാന്‍ഡര്‍ നിഖില്‍ കുല്‍ദീപ് ജോഷിയെ സംഭവസ്ഥലത്തുണ്ടായിരുന്ന മത്സ്യബന്ധന തൊഴിലാളികളാണു രക്ഷപ്പെടുത്തിയത്. നാവികസേന അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തെക്കുപടിഞ്ഞാറന്‍ സമുദ്രമേഖലയില്‍ നിരീക്ഷണം നടത്തിയ ഡ്രോണിയര്‍ ചെറുവിമാനമാണു തകര്‍ന്നത്. ചെറുവിമാനങ്ങളുപയോഗിച്ച് സമുദ്രമേഖലയില്‍ നിരീക്ഷണം നടത്തുന്നത് നാവിക സേനയുടെ പതിവു നടപടിയാണ്. വിമാനം കടലില്‍ തകര്‍ന്നുവീഴാനുണ്ടായ കാരണം ഇനിയും വ്യക്തമല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.