അപകടസമയത്തു കാറോടിച്ചിരുന്നതു താനാണെന്നു സല്‍മാന്റെ ഡ്രൈവര്‍
Tuesday, March 31, 2015 12:43 AM IST
മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ പ്രതിസ്ഥാനത്തുള്ള വാഹനാപകടക്കേസിനു നാടകീയമായ വഴിത്തിരിവ്. അപകടസമയത്തു കാര്‍ ഓടിച്ചിരുന്നതു താനാണെന്നു സല്‍മാന്റെ ഡ്രൈവര്‍ അശോക് സിംഗ് കോടതിയെ അറിയിച്ചതോടെയാണിത്. വര്‍ഷങ്ങള്‍ നീണ്ട നിയമനടപടിക്കിടെ ആദ്യമായാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍. ശിക്ഷയില്‍ നിന്നു നടനെ രക്ഷപെടുത്താന്‍ വെളിപ്പെടുത്തല്‍ സഹായിച്ചേക്കുമെന്നു കരുതപ്പെടുന്നു. 2002 സെപ്റ്റംബര്‍ 28 നു മുംബൈയിലെ ബാന്ദ്രയില്‍ സല്‍മാന്‍ ഓടിച്ച ലാന്‍ഡ്ക്രൂയിസര്‍ ഇടിച്ചു പാതയോരത്തുകിടന്ന ഒരാള്‍ മരിക്കുകയും നാലുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് കേസ്. അപകടസമയത്ത് ഖാന്‍ മദ്യപിച്ചിരുന്നതായും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.

സെഷന്‍സ് കോടതി മുമ്പാകെ പ്രതിഭാഗം സാക്ഷിയായി ഹാജരായ 42 കാരനായ അശോക്സിംഗിന്റെ മൊഴി സല്‍മാന്‍ ഖാന്റെ വാദങ്ങള്‍ക്കു ബലംനല്‍കുന്നതാണ്. വാഹനം ഓടിച്ചിരുന്നതു താനായിരുന്നുവെന്നും ടയര്‍ പൊട്ടിയതിനെത്തുടര്‍ന്നു കാര്‍ ഇടതുവശത്തേക്കു തെന്നിനീങ്ങുകയായിരുന്നു. സ്റിയറിംഗ് ഉപയോഗിച്ചു നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ബ്രേക്ക് ചവിട്ടിയപ്പോഴേക്കും കാര്‍ സമീപത്തെ ബേക്കറിയുടെ പടികളിലേക്കു പാഞ്ഞുകയറിയിരുന്നുവെന്ന് അശോക് സിംഗ് പറഞ്ഞു.


സല്‍മാന്‍ ഇടതുസീറ്റിലിരുന്നാണു യാത്ര ചെയ്തത്. ഇടിയുടെ ആഘാതത്തില്‍ ഇടതുവശത്തെ വാതില്‍ തുറക്കാന്‍ കഴിയാത്തവിധം ഞെരിഞ്ഞമര്‍ന്നിരുന്നു. അതിനാലാണ് അദ്ദേഹം ഡ്രൈവിംഗ് സീറ്റിന്റെ ഭാഗത്തുകൂടി പുറത്തിറങ്ങാന്‍ ശ്രമിച്ചതെന്നും സല്‍മാന്റെ അഭിഭാഷകന്‍ ശ്രീകാന്ത് ശിവാഡെയുടെ ചോദ്യത്തിന് ഡ്രൈവര്‍ ഉത്തരം നല്‍കി.

മറ്റൊരു ഡ്രൈവറായ അല്‍താഫ് നിര്‍ദേശിച്ചതനുസരിച്ചാണ് സംഭവദിവസം പുലര്‍ച്ചെ ഒന്നരയോടെ ജെഡബ്ളിയു മാരിയറ്റ് ഹോട്ടലില്‍ നിന്ന് നടനെ താമസസ്ഥലത്തേക്കു കൊണ്ടുപോയത്. സല്‍മാന് അസുഖമായിരുന്നുവെന്ന് അല്‍താഫ് പറഞ്ഞതായി മൊഴിയിലുണ്ട്.

അപകടസമയത്ത് താന്‍ മദ്യപിച്ചിരുന്നില്ലെന്നു സല്‍മാന്‍ നേരത്തെ കോടതിയില്‍ അറിയിച്ചിരുന്നു. ബാറില്‍നിന്ന് ഒരു ഗ്ളാസ് വെള്ളം മാത്രമാണു കുടിച്ചത്. ഡ്രൈവര്‍ അശോക് സിംഗാണ് കാറോടിച്ചിരുന്നതെന്നുമാണു നേരത്തേ സല്‍മാന്‍ ഖാന്‍ മൊഴി നല്‍കിയിരുന്നത്. കേസിലെ തുടര്‍വാദം കോടതി ബുധനാഴ്ചത്തേക്കു മാറ്റിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.