കൈത്തോക്കുമായി സ്കൂളിലെത്തിയ ബിജെപി മന്ത്രി വിവാദത്തില്‍
Tuesday, March 31, 2015 12:35 AM IST
മുംബൈ: അരയില്‍ തൂക്കിയിട്ട കൈത്തോക്കുമായി ജല്‍ഗാവിലെ അന്ധ-ബധിര വിദ്യാലയത്തിലെത്തിയ മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ ഗിരീഷ് മഹാജന്‍ പുലിവാല്‍ പിടിച്ചു. ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രിസഭയിലെ ജലവിഭവ വകുപ്പു മന്ത്രിയാണു മഹാജന്‍. തോക്കുമായി എത്തി കുട്ടികളെ പേടിപ്പിച്ചതിനു മാപ്പുപറയണമെന്നും മഹാജനെ മന്ത്രിസഭയില്‍നിന്നു പുറത്താക്കണമെന്നുമാവശ്യപ്പെട്ടു പ്രതിപക്ഷം പ്രക്ഷോഭം ആരംഭിച്ചു.

എന്നാല്‍, സ്വയം പ്രതിരോധത്തിനാണു തോക്കു കരുതിയതെന്നും തോക്കുമായി സ്കൂളിലെത്തിയതു കുട്ടികളെ അക്രമത്തിനു പ്രത്സാഹിപ്പിക്കുന്നതിനല്ലെന്നുമായിരുന്നു മഹാജന്റെ വിശദീകരണം. കൈത്തോക്ക് ആരുടെ നേര്‍ക്കും താന്‍ ചൂണ്ടിയിട്ടില്ല. പിന്നെങ്ങനെയാണു തോക്കു കൊണ്ടുപോയതു വിവാദമാകുന്നതെന്നായിരുന്നു മഹാജന്റെ ചോദ്യം.


ഇതേസമയം, മഹാജനു പിന്തുണയുമായി മുഖ്യമന്ത്രി ഫഡ്നാവിസ് രംഗത്തെത്തി. മഹാജന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും 25 വര്‍ഷമായി ലൈസന്‍സുള്ള തോക്കാണു മഹാജന്റെ കൈവശമുള്ളതെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. പക്ഷേ, സ്പീക്കര്‍ അതിനോടു യോജിച്ചില്ല. സ്കൂളില്‍ തോക്കുമായി പോയതു ശരിയായില്ലെന്നും മന്ത്രിയെന്ന നിലയില്‍ അച്ചടക്കം പാലിക്കണമെന്നുമായിരുന്നു സ്പീക്കറുടെ റൂളിംഗ്. കൈത്തോക്കുമായി മഹാജന്‍ സ്കൂളിലെത്തുന്നതു വാര്‍ത്താ ചാനലുകള്‍ സജീവമായി സംപ്രേഷണം ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.