യെമന്‍: കപ്പലുകള്‍ക്ക് അകമ്പടിയായി ഐഎന്‍എസ് സുമിത്ര
Tuesday, March 31, 2015 12:40 AM IST
ന്യൂഡല്‍ഹി: യെമനില്‍നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരുന്ന യാത്രക്കപ്പലിനു സുരക്ഷ നല്‍കുന്നതിനു മധ്യേഷ്യന്‍ മേഖലയില്‍ ഇപ്പോഴുള്ള, നാവിക സേനയുടെ ഐഎന്‍എസ് സുമിത്ര എന്ന കപ്പല്‍ അകമ്പടി പോകും. ഇതിനു പുറമേ, ഐഎന്‍എസ് മുംബൈ, ഐഎന്‍എസ് ടര്‍ക്കുഷ് എന്നീ കപ്പലുകളും സനായിലേക്കു പോകുന്നുണ്ട്.

വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അടിയന്തര മന്ത്രിതലയോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്നു രാത്രിതന്നെ 400 ഇന്ത്യക്കാരെ ഏഡനില്‍നിന്നു ചെറിയ കപ്പലില്‍ ആഫ്രിക്കയിലെ ജിബൂട്ടിയിലേക്ക് എത്തിക്കുന്നുമെന്നു മന്ത്രി വ്യക്തമാക്കി. ഏഡനിലുള്ള കപ്പലുകളാണ് യാത്രയ്ക്ക് ഉപയോഗിക്കുന്നത്. ഇതില്‍ 400 പേര്‍ക്കാണ് യാത്രചെയ്യാന്‍ കഴിയുക. രാത്രി പുറപ്പെട്ടാല്‍ രാവിലെ ജിബൂട്ടിയിലെത്തും. ജിബൂട്ടിയിലെത്തിക്കുന്ന ഇന്ത്യക്കാര്‍ക്കു സഹായം നല്‍കാന്‍ സീനിയര്‍ നയതന്ത്ര ഉദ്യോഗസ്ഥരുണ്ട്.


വ്യോമസേനയുടെ രണ്ടു സി-17 ഗ്ളോബ്മാസ്റര്‍ വിമാനത്തില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്നു വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവു സയ്യിദ് അക്ബറുദ്ദീന്‍ അറിയിച്ചു. എയര്‍ ഇന്ത്യയുടെ രണ്ടു വിമാനങ്ങള്‍ തയാറാക്കി നിറുത്തിയിട്ടുണ്ട്. യെമനിലെ വിമാനത്താവളങ്ങള്‍ക്കടുത്തു കനത്ത വ്യോമാക്രമണം നടക്കുന്നതിനാല്‍ ജിബൂട്ടിയില്‍നിന്നു മാത്രമേ വിമാനസര്‍വീസ് നടത്താന്‍ സാധിക്കുകയുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.