ജസ്റീസ് സദാശിവത്തിനെതിരേയുള്ള ഹര്‍ജി ഉടന്‍ പരിഗണിക്കും
Sunday, April 19, 2015 10:56 PM IST
ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റീസും കേരളാ ഗവര്‍ണറുമായ ജസ്റീസ് പി. സദാശിവത്തെ ദേശീയ മനുഷ്യവകാശ കമ്മീഷന്‍ അധ്യക്ഷനായി നിയമിക്കുന്നതിനെതിരേ സുപ്രീം കോടതിയില്‍ ഹര്‍ജി. ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയാണു ഹര്‍ജി നല്‍കിയത്. ഹര്‍ജി ഉടന്‍ പരിഗണിക്കാമെന്നു ചീഫ് ജസ്റീസ് എച്ച്.എല്‍. ദത്തു ഹര്‍ജിക്കാരെ അറിയിച്ചു.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റീസ് കെ.ജി. ബാലകൃഷ്ണന്‍ മേയില്‍ വിരമിക്കുന്ന ഒഴിവിലേക്കാണു പുതിയ ആളെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങിയത്.

നിലവില്‍ കേരള ഗവര്‍ണറായ ജ സ്റീസ് പി. സദാശിവത്തിന്റെ പേരു മാത്രമാണു സര്‍ക്കാരിന്റെ പരിഗണനയിലുള്ളതെന്നും കേന്ദ്രം ശരിയായ നടപടി ക്രമങ്ങളല്ല ഈ നിയമനത്തില്‍ എടുത്തിട്ടുള്ളതെന്നും ഹര്‍ജി നല്‍കിയ മുതിര്‍ന്ന അഭിഭാഷകരായ എസ്. പി. സിംഗ്, ആദിഷ് സി. അഗര്‍വാള്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.


സുപ്രീം കോടതി മുന്‍ ചീഫ് ജസ്റീസാണെങ്കിലും പി. സദാശിവം ഗവര്‍ണറുടെ പദവി വഹിക്കുന്നയാളാണ്. രാഷ്ട്രീയക്കാരും കേന്ദ്രസര്‍ക്കാരുമായി വളരെ അടുത്തു പ്രവര്‍ത്തിക്കുന്ന ആള്‍. അതിനാല്‍ രാജ്യത്തെ ഏറ്റവും പ്രധാന മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ അധ്യക്ഷനായി ഇദ്ദേഹത്തെ നിയമിക്കരുതെന്നും ആ സ്ഥാനത്തേക്ക് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റീസുമാരായ ആര്‍.എം. ലോധ, അല്‍ത്തമസ് കബീര്‍, എസ്.എച്ച്. കപാഡിയ എന്നിവരെ പരിഗണിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.