അട്ടിമറിസാധ്യതയില്ലാതെ ഇന്നു രാജ്യസഭാ ഇലക്ഷന്‍
Monday, April 20, 2015 12:28 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കു നടുവിലാണെങ്കിലും ഇന്നു നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറിസാധ്യത പ്രതീക്ഷിക്കുന്നില്ല. കേരള കോണ്‍ഗ്രസ്-ബി അംഗം കെ.ബി. ഗണേഷ്കുമാര്‍ രാജ്യസഭാ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കാണു വോട്ട് ചെയ്യുക. കെ.ബി. ഗണേഷ്കുമാര്‍ സിപിഐയിലെ കെ. രാജന് ഒന്നാം വോട്ട് നല്‍കണമെന്നാണു നിര്‍ദേശം. നേരത്തേ സ്പീക്കര്‍ തെരഞ്ഞെടുപ്പിലും ഗണേഷ്കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കു വോട്ട് നല്‍കിയിരുന്നു.

ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട പി.സി. ജോര്‍ജിനോട് യുഡിഎഫിലെ മുസ്ലിംലീഗ് സ്ഥാനാര്‍ഥി പി.വി. അബ്ദുള്‍ വഹാബിനു വോട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അബ്ദുള്‍ വഹാബ് വോട്ട് അഭ്യര്‍ഥിച്ചതിനാല്‍ വോട്ടു ചെയ്യുമെന്നു ജോര്‍ജും വ്യക്തമാക്കി.

ജയിക്കാന്‍ വേണ്ടത് 36 വോട്ട് ആണ്. വീതിച്ചു നല്‍കിയ വോട്ടുകള്‍ കൃത്യമായി പെട്ടിയില്‍ വീണാല്‍ യുഡിഎഫില്‍നിന്നു വയലാര്‍ രവിയും പി.വി. അബ്ദുള്‍ വഹാബും എല്‍ഡിഎഫില്‍നിന്നു കെ.കെ. രാഗേഷും രാജ്യസഭയിലേക്കു പോകും.

സിപിഎം എംഎല്‍എമാരില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ അടക്കം 36 പേരുടെ ആദ്യ വോട്ട് കെ.കെ. രാഗേഷിനു നല്‍കും. ബാക്കി സിപിഎം എംഎല്‍എമാരും മറ്റു ഘടകകക്ഷികളായ സിപിഐ, ജനതാദള്‍, എന്‍സിപി എംഎല്‍എമാരും കെ.ബി ഗണേഷ്കുമാറും ഉള്‍പ്പെടെയുള്ള 31 പേരുടെ വോട്ട് സിപിഐയിലെ കെ.കെ. രാജനു നല്‍കാനാണു ധാരണ.


യുഡിഎഫ് ധാരണ അനുസരിച്ചു കോണ്‍ഗ്രസിലെ 38 നിയമസഭാംഗങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒഴികെയുള്ള 37 പേരും വയലാര്‍ രവിക്കു വോട്ട് ചെയ്യണം. മുഖ്യമന്ത്രിയും ഘടകകക്ഷി എംഎല്‍എമാരും പി.വി. അബ്ദുള്‍ വഹാബിനു വോട്ട് ചെയ്യും. ഇരു വിഭാഗങ്ങളുടെയും രണ്ടാം വോട്ട് അടുത്ത യുഡിഫ് സ്ഥാനാര്‍ഥിക്കു നല്‍കണം. യുഡിഎഫ് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് ആദ്യ വോട്ട് പി.വി. അബ്ദുള്‍ വഹാബിനു നല്‍കണം.

രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന വിപ്പ് ലംഘിച്ചു രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ വോട്ട് ചെയ്താലും കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്ന പ്രത്യേകതയുമുണ്ട്. രഹസ്യ ബാലറ്റാണെങ്കിലും വോട്ട് രേഖപ്പെടുത്തിയ ശേഷം രാഷ്ട്രീയ പാര്‍ട്ടികള്‍ നിയോഗിക്കുന്ന പോളിംഗ് ഏജന്റുമാരെ ബാലറ്റ് പേപ്പര്‍ ഉയര്‍ത്തി കാണിച്ച ശേഷം മാത്രമേ പെട്ടിയില്‍ നിക്ഷേപിക്കാനാകൂ. വോട്ടുപെട്ടിയില്‍ നിക്ഷേപിക്കുന്നതിനു മുന്‍പു പോളിംഗ് ഏജന്റിനെ കാട്ടിയില്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കാന്‍ പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്. നിയമസഭാ മന്ദിരത്തിന്റെ രണ്ടാം നിലയിലെ 620-ാം നമ്പര്‍ മുറിയിലാണു തെരഞ്ഞെടുപ്പ്. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലു വരെയാണു വോട്ടെടുപ്പ്. അഞ്ചോടെ ഫലം ലഭ്യമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.