ചരക്കുസേവന നികുതി: പ്രതിപക്ഷം പാര്‍ലമെന്റ് ബഹിഷ്കരിച്ചു
ചരക്കുസേവന നികുതി: പ്രതിപക്ഷം പാര്‍ലമെന്റ് ബഹിഷ്കരിച്ചു
Saturday, April 25, 2015 12:14 AM IST
ജോര്‍ജ് കള്ളിവയലില്‍

ന്യൂഡല്‍ഹി: രാജ്യത്തെ നികുതി പരിഷ്കാരത്തില്‍ സുപ്രധാനമായ ചരക്കു സേവന നികുതി (ജിഎസ്ടി) ബില്‍ പാര്‍ലമെന്ററി സ്റാന്‍ഡിംഗ് കമ്മിറ്റിക്കു വിടണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെത്തുടര്‍ന്നു സംയുക്ത പ്രതിപക്ഷം ലോക്സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലുകളെ പിന്തുണയ്ക്കാന്‍ യുപിഎ തയാറാകണമെന്നും ബില്‍ അവതരിപ്പിച്ച ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അഭ്യര്‍ഥിച്ചു. എന്നാല്‍, ഇതേ ബില്ലിനെ അന്നു ബിജെപിയാണ് എതിര്‍ത്തതെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി തിരിച്ചടിച്ചു. മുമ്പ് അവതരിപ്പിച്ച ജിഎസ്ടി ബില്ലില്‍ നിരവധി ഭേദഗതികള്‍ ഉള്ളതിനാല്‍, ആദ്യം ബില്‍ സ്റാന്‍ഡിംഗ് കമ്മിറ്റി പരിശോധിക്കട്ടെ എന്ന് പ്രതിപക്ഷം ശഠിച്ചു. എന്നാല്‍, പ്രതിപക്ഷ ആവശ്യത്തിനു സര്‍ക്കാരും സ്പീക്കര്‍ സുമിത്ര മഹാജനും വഴങ്ങിയില്ല.

പാര്‍ലമെന്റ് സമിതി പരിശോധിച്ചശേഷം ബില്‍ സഭയില്‍ ചര്‍ച്ച ചെയ്യുകയാണു പാര്‍ലമെന്ററി മര്യാദയെന്നു കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഓര്‍മിപ്പിച്ചു. കോണ്‍ഗ്രസിലെ ദീപേന്ദര്‍ ഹൂഡയും തൃണമൂല്‍ നേതാവ് സൌഗത റോയിയും സിപിഎം നേതാവ് പി. കരുണാകരനും പ്രതിപക്ഷ ആവശ്യം പലതവണ ആവര്‍ത്തിച്ചു. അണ്ണാ ഡിഎംകെയും ബിജെഡിയും പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്നതും സര്‍ക്കാരിനു തിരിച്ചടിയായി.


ഏകീകൃത ചരക്കു സേവന നികുതി ഏര്‍പ്പെടുത്താനും ഇക്കാര്യത്തില്‍ സമവായം ഉണ്ടാക്കാനുമുള്ള സംസ്ഥാന ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതിയുടെ അധ്യക്ഷന്‍ കെ.എം. മാണിയാണ്. മാണി ചുമതലയേറ്റതിനു തൊട്ടുപിന്നാലെയാണു ഇതു സംബന്ധിച്ച ബില്‍ ഇന്നലെ ലോക്സഭയില്‍ അവതരിപ്പിച്ചത്. ലോക്സഭയില്‍ ബില്‍ പാസാക്കാന്‍ പ്രയാസമില്ലെങ്കിലും രാജ്യസഭയില്‍ പ്രതിപക്ഷ സഹകരണം അനിവാര്യമാണ്.

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണു ജിഎസ്ടി ബില്‍ ജയ്റ്റ്ലി ഇന്നലെ ലോക്സഭയില്‍ അവതരിപ്പിച്ചത്. ചരക്കു സേവന നികുതി വരുന്നതോടെ രാജ്യത്ത് ഏകീകൃത നികുതി വരുമെന്നും ഒരു സംസ്ഥാനത്തിനും നഷ്ടം ഉണ്ടാകില്ലെന്നും ധനമന്ത്രി ഉറപ്പുനല്‍കി. അഞ്ചു വര്‍ഷത്തേക്ക് സംസ്ഥാനങ്ങളുടെ നഷ്ടം പൂര്‍ണമായി നികത്തും. ഉത്പാദന സംസ്ഥാനങ്ങള്‍ക്കാണു കൂടുതല്‍ നഷ്ടമെന്നും തമിഴ്നാടും കേരളവും അടക്കമുള്ള സംസ്ഥാനങ്ങള്‍ക്കു നേട്ടമാകുമെന്നും ജയ്റ്റ്ലി വിശദീകരിച്ചു. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഒരുപോലെ നേട്ടമാകുന്ന ബില്ലാണിത്. ജിഡിപി വളര്‍ച്ചയും കൂട്ടും. ഇന്ത്യയുടെ വരുമാനം കൂട്ടുന്ന ഈ ബില്ലിനെ എല്ലാവരും പിന്തുണയ്ക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.