ബിഷപ് ഡോ. സിംഫോറിയന്‍ കീപ്രത്ത് അന്തരിച്ചു
ബിഷപ് ഡോ. സിംഫോറിയന്‍ കീപ്രത്ത് അന്തരിച്ചു
Monday, May 4, 2015 11:28 PM IST
ന്യൂഡല്‍ഹി: പഞ്ചാബിലെ ജലന്ധര്‍ രൂപതയുടെ പ്രഥമ ബിഷപ് ഡോ. സിംഫോറിയന്‍ കീപ്രത്ത് (84)അന്തരിച്ചു. ഇന്നലെ രാത്രി 10.05നു ലുധിയാന സിഎംസി ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീടു ജലന്ധര്‍ കത്തീഡ്രലില്‍ നടത്തുമെന്നു ജലന്ധര്‍ രൂപത ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ അറിയിച്ചു. ഒരുമാസമായി ചികിത്സയിലായിരുന്നു.

കോട്ടയം ജില്ലയില്‍ കടപ്ളാമറ്റം കീപ്രത്ത് ചെറിയാന്‍- മറിയം ദമ്പതികളുടെ ഒമ്പതു മക്കളില്‍ അഞ്ചാമനായി 1931 ഏപ്രില്‍ 22നു ജനിച്ചു. സിസ്റര്‍ ജീന്‍ കീപ്രത്ത് (ഹോളി ക്രോസ് കോണ്‍വെന്റ്, അംബികാപ്പുര്‍, ഛത്തീസ്ഗഡ്), ഗ്രേസി വാനിശേരില്‍ (പയ്യന്നൂര്‍), പരേതരായ ഫാ. ലിയോ കീപ്രത്ത്, കെ.സി. ജോസഫ്, കെ.സി. ചെറിയാന്‍, ഫാ. ഏബ്രഹാം കീപ്രത്ത്, മറിയക്കുട്ടി നടുത്തേട്ട് ( വെമ്പള്ളി), അന്നക്കുട്ടി പറയരുതോട്ടം (തളിപ്പറമ്പ്) എന്നിവരാണു സഹോദരങ്ങള്‍.


ഒഎഫ്എം കപ്പൂച്ചിന്‍ സന്യാസ സഭയില്‍ ചേര്‍ന്ന് 1958 മാര്‍ച്ച് 22നു പൌരോഹിത്യം സ്വീകരിച്ച ഡോ. സിംഫോറിയന്‍, 1972 മാര്‍ച്ച് 22നു ജലന്ധര്‍ രൂപതാധ്യക്ഷനായി അഭിഷിക്തനായി. 2007- ല്‍ വിരമിച്ചു. 35 വര്‍ഷത്തോളം ജലന്ധര്‍ രൂപതയുടെ ആധ്യാത്മിക- സാമൂഹിക വികസനത്തിനായി യത്നിച്ച അദ്ദേഹം മേജര്‍ സെമിനാരിയും രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി ദേവാലയങ്ങളും നാല്പതിലേറെ സ്കൂളുകളും ഒരു കോളജും ആശുപത്രിയും അഗതിമന്ദിരങ്ങളും സ്ഥാപിച്ചു.

ദീര്‍ഘകാലം ജലന്ധര്‍ രൂപതയെ നയിച്ച ഡോ. സിംഫോറിയന്‍ കീപ്രത്തിന്റെ വേര്‍പാടില്‍ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോറെ പെനാക്കിയോ അനുശോചിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.