മാവോയിസ്റ് രൂപേഷും സംഘവും പിടിയില്‍
മാവോയിസ്റ് രൂപേഷും സംഘവും പിടിയില്‍
Tuesday, May 5, 2015 11:10 PM IST
കോയമ്പത്തൂര്‍: കേരളത്തിലെ മോസ്റ് വാണ്ടഡ് മാവോയിസ്റ് നേതാവ് രൂപേഷും ഭാര്യ ഷൈനയും ഉള്‍പ്പെടെ അഞ്ചു പേര്‍ പിടിയിലായതായി പോലീസ്. ആന്ധ്ര പോലീസ് പിടികൂടിയെന്നാണു റിപ്പോര്‍ട്ട്. ഇവരില്‍ അനൂപ് എന്ന മലയാളിയും കണ്ണന്‍ എന്ന തമിഴ്നാട് സ്വദേശിയും വീരമണി എന്ന ഈശ്വറും ഉള്‍പ്പെടുന്നു. കരുമറ്റംപെട്ടി എന്ന സ്ഥലത്തുനിന്നാണ് ഇവരെ കസ്റഡിയിലെടുത്തത്. ഇവരെ കോയമ്പത്തൂരിലെ രഹസ്യകേന്ദ്രത്തില്‍ പോലീസ് ചോദ്യം ചെയ്തുവരുകയാണ്.

മാവോയിസ്റ് സേനയിലെ കുപ്രസിദ്ധ ദക്ഷിണേന്ത്യന്‍ നേതാവാണു രൂപേഷ്. കേരളം ഉള്‍പ്പെടെയുള്ള മേഖലയില്‍ മാവോയിസ്റ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി വന്നിരുന്നതു രൂപേഷും ഷൈനയുമാണ്. ഏതാനും മാസങ്ങളായി കേരളത്തിന്റെ വനത്തോടു ചേര്‍ന്നുള്ള അതിര്‍ത്തി ഗ്രാമങ്ങളില്‍ ഭീതിവിതച്ച സായുധ മാവോയിസ്റ് സംഘത്തിനു നേതൃത്വം നല്‍കിയതും ഇവരാണെന്നാണു കരുതുന്നത്. രൂപേഷിനെ പിടികൂടാന്‍ കേരള പോലീസ് നിരവധി നീക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും ഫലവത്തായിരുന്നില്ല.


തൃശൂര്‍ ജില്ലയിലെ പെരിങ്ങോട്ടുകര സ്വദേശിയാണു രൂപേഷ് എന്നറിയപ്പെടുന്ന പ്രവീണ്‍. നിയമബിരുദധാരിയാണ്. സിപിഐ-എംഎല്‍ (റെഡ് ഫ്ളാഗ്), സിപിഐ-എംഎല്‍ (പീപ്പിള്‍സ് വാര്‍) എന്നിവയില്‍ പ്രവര്‍ത്തിച്ചശേഷം സിപിഐ (മാവോയിസ്റ്) നേതാവായി. വലപ്പാടു സ്വദേശിയായ ഭാര്യ ഷൈന ഹൈക്കോടതിയില്‍ ക്ളാര്‍ക്കായിരുന്നു. ഈ ദമ്പതികള്‍ക്ക് ആമി, സവേര എന്നീ പെണ്‍കുട്ടികളുണ്ട്.

ഛത്തീസ്ഗഡില്‍ 2011 ഏപ്രിലില്‍ നടന്ന മാവോയിസ്റ് സമ്മേളനത്തില്‍ കേരളത്തില്‍നിന്നു പങ്കെടുത്തയാളാണു രൂപേഷ്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ രൂപേഷിനെ പ്രതിചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നിലമ്പൂരില്‍നിന്നു പിടിയിലായ രണ്ടു മാവോയിസ്റുകളാണു രൂപേഷിനു ഗൂഢാലോചനയില്‍ പങ്കുള്ളതായി മൊഴി നല്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.