മോഗ മാനഭംഗം: കേസില്‍ വാദം കേള്‍ക്കാന്‍ ബെഞ്ച് വിസമ്മതിച്ചു
Tuesday, May 5, 2015 11:14 PM IST
ചണ്ഡിഗഡ്: പഞ്ചാബിലെ മോഗയില്‍ ഓടുന്ന ബസില്‍ മാനഭംഗശ്രമം എതിര്‍ത്ത പതിന്നാലുകാരിയായ പെണ്‍കുട്ടിയെ റോഡിലേക്കു വലിച്ചെറിഞ്ഞു കൊന്ന കേസില്‍ വാദം കേള്‍ക്കാന്‍ ഹൈക്കോടതി ബെഞ്ച് വിസമ്മതിച്ചു. ഒരു കത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. അതനുസരിച്ച് ഇന്നലെ കേസ് പരിഗണനയ്ക്കെടുത്തപ്പോള്‍ ജസ്റീസുമാരായ സതീഷ് കുമാര്‍ മിത്തല്‍, ഹരീന്ദര്‍സിംഗ് സിദ്ദു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വാദം കേള്‍ക്കുന്നതില്‍നിന്നു പിന്മാറുകയായിരുന്നു.

കേസ് മറ്റേതെങ്കിലും ബെഞ്ചിലേക്കു ഹൈക്കോടതി ചീഫ് ജസ്റീസ് മാറ്റിനല്‍കണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു. പിന്മാറുന്നതിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. ഇനി ആക്ടിംഗ് ചീഫ് ജസ്റീസ് തീരുമാനമെടുക്കും. കേസ് ഇന്നു പരിഗണിക്കുമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.

ഉപമുഖ്യമന്ത്രി സുഖ്ബീര്‍സിംഗ് ബാദലും ബന്ധുക്കളും ഉടമകളായ ഓര്‍ബിറ്റ് ഏവിയേഷന്‍ കമ്പനിവക ബസിലാണ് അക്രമം നടന്നത്. അമ്മയോടും ഇളയ സഹോദരനോടുമൊപ്പം വീട്ടിലേക്കു പോകുമ്പോഴാണ് പെണ്‍കുട്ടിയും അമ്മയും ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് ഇരുവരെയും പുറത്തേക്കു തള്ളിയിട്ടു. റോഡിലേക്കു തെറിച്ചുവീണ പെണ്‍കുട്ടി ചോരവാര്‍ന്നു മരിക്കുകയായിരുന്നു. അമ്മ ഷിന്ദര്‍ കൌര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാപകമായ പ്രതിഷേധത്തെത്തുടര്‍ന്ന് ഓര്‍ബിറ്റ് ഏവിയേഷന്‍ ബസുകളുടെ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. സര്‍ക്കാന്‍ നഷ്ടപരിഹാരമായി ആദ്യം 20 ലക്ഷം രൂപയും ഷിന്ദര്‍ കൌറിന് ജോലിയും വാഗ്ദാനം ചെയതത് പെണ്‍കുട്ടിയുടെ പിതാവ് സുഖ്ദേവ്സിംഗും ബന്ധുക്കളും നിഷേധിച്ചെങ്കിലും. അനുനയശ്രമങ്ങള്‍ക്കൊടുവില്‍ വാഗ്ദാനങ്ങള്‍ സ്വീകരിക്കാന്‍ തയാറാവുകയായിരുന്നു.


നഷ്ടപരിഹാരത്തുക 24 ലക്ഷമായി ഉയര്‍ത്തി. പഞ്ചാബ് പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ ആറുലക്ഷം രൂപയും നല്‍കുമെന്നു വ്യക്തമാക്കിയിരുന്നു. അങ്ങനെ ആകെ 30ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുക. ബസിന്റെ ഉടമകള്‍ക്കെതിരേ കേസെടുക്കാത്തതിനെതിരേയും പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്മോര്‍ട്ടം ചെയ്യുന്നതിനെതിരേയുമുള്ള ബന്ധുക്കളുടെ നിലപാടുകളില്‍ അയവുണ്ടായി. മൃതദേഹം ദഹിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.